ന്യൂഡല്‍ഹി : ഛത്രപതി ശിവജി മഹാരാജിന്റെ ഐതിഹാസിക ‘വാഗ് നഖ്’ തിരികെ ഇന്ത്യയിലേയ്‌ക്ക് എത്തുന്നു . ഈ മാസം 19 നാണ് ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ നിന്ന് വാഗ് നഖ് മഹാരാഷ്‌ട്രയിലെത്തുന്നത് . ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് തീരുമാനം . 1659-ല്‍ ബിജാപൂര്‍ സുല്‍ത്താനേറ്റിന്റെ ജനറലായിരുന്ന അഫ്‌സല്‍ ഖാനെ വധിക്കാന്‍ ഛത്രപതി ശിവജി മഹാരാജ് പ്രയോഗിച്ചത് ഐതിഹാസികമായ ഈ ‘വാഗ് നഖ്’ ആണ്.
മ്യൂസിയത്തിൽ വാഗ് നഖ് സൂക്ഷിക്കാൻ പ്രത്യേക മുറിയും സുരക്ഷാ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട് . വാഗ് നഖ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർ ചേർന്ന് സ്വീകരിക്കും . വെള്ളിയാഴ്ച രാവിലെ 10 മണിയോടെ മ്യൂസിയത്തിലെത്തിക്കുന്ന വാഗ് നഖിന്റെ പരിസരത്ത് പരിശോധനയും തുടർന്നുള്ള പരിപാടികളും ജില്ലാ പരിഷത്ത് യശ്വന്ത്റാവു ചവാൻ ഓഡിറ്റോറിയത്തിൽ നടക്കും. വാഗ് നഖ് എത്തുന്നതുമായി ബന്ധപ്പെട്ട് മ്യൂസിയവും , പരിസരവും ശക്തമായ പൊലീസ് നിരീക്ഷണത്തിലാണ്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വാഗ് നഖ് പ്രദർശിപ്പിക്കുന്നതിന് ലണ്ടൻ ആസ്ഥാനമായുള്ള മ്യൂസിയവുമായി മഹാരാഷ്‌ട്ര സർക്കാർ ധാരണാപത്രം ഒപ്പുവച്ചു. സത്താറയിലെ പ്രദർശനത്തിന് ശേഷം, കോലാപ്പൂർ, നാഗ്പൂർ മ്യൂസിയങ്ങളിലും ഇത് പ്രദർശിപ്പിക്കും.
ഇതിനായി 8 ലക്ഷം രൂപ വിലയുള്ള ലാമിനേറ്റഡ് ഗ്ലാസ് ഷോകേസ് ഒരുക്കിയിട്ടുണ്ട് . സെൻസറുകൾ ഘടിപ്പിച്ച് സിസിടിവി ക്യാമറകൾ വഴിയുള്ള നിരീക്ഷണവുമുണ്ടാകും . സുരക്ഷയ്‌ക്കായി സായുധ ഗാർഡുകളും ഉണ്ടായിരിക്കും.താപനിലയും ഈർപ്പവും നിയന്ത്രിക്കുന്ന പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട് . പ്രതാപ്ഗഡ് കോട്ടയുടെ പെയിൻ്റിംഗും ഇതിനൊപ്പം പ്രദർശിപ്പിക്കും.















