മസ്കത്ത്: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കൊമോറോസിന്റെ പതാക വച്ച എണ്ണക്കപ്പൽ ഒമാൻ കടലിൽ മറിഞ്ഞ് 16 അംഗ ജീവനക്കാരെ കാണാതായി. ‘പ്രസ്റ്റീജ് ഫാൽക്കൺ’ എന്ന കപ്പലാണ് മറിഞ്ഞത്. 13 ഇന്ത്യക്കാർ, മൂന്ന് ശ്രീലങ്കക്കാരും ക്രൂവിൽ ഉൾപ്പെടുന്നു.
117 മീറ്റർ നീളമുള്ള എണ്ണ ഉൽപന്ന ടാങ്കറാണ് പ്രസ്റ്റീജ് ഫാൽക്കൺ. ചെറിയ തീരദേശ യാത്രകൾക്കാണ് ഇത്തരം ചെറിയ ടാങ്കറുകൾ സാധാരണയായി ഉപയോഗിക്കുന്നത്. യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന കപ്പൽ ടാങ്കർ ഒമാനിലെ പ്രധാന വ്യവസായ തുറമുഖമായ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കൽ മൈൽ അകലെയാണ് എണ്ണക്കപ്പൽ മറിഞ്ഞത്.
തലകീഴായാണ് കപ്പൽ മുങ്ങിയതെന്നും എണ്ണയോ എണ്ണ ഉൽപന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് രാജ്യത്തെ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. നാവിക അധികൃതരുമായി ഏകോപിപ്പിച്ച് ഒമാൻ അധികൃതർ സംഭവസ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്.













