കണ്ണൂർ: ശ്രീക്ണ്ഠപുരത്ത് നിന്ന് കണ്ടെത്തിയത് നിധി തന്നെയെന്ന് പുരാവസ്തു വകുപ്പ്. കണ്ടെത്തിയ വസ്തുക്കൾക്ക് 200 വർഷത്തെ പഴക്കമുണ്ടെന്നും ഇൻഡോ-ഫ്രഞ്ച് നാണയങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു. അറയ്‌ക്കൽ രാജവശം ഉപയോഗിച്ചതെന്ന് കരുതുന്ന നിധി ശേഖരമാണ് കണ്ണൂരിൽ നിന്ന് കണ്ടെടുത്തത്.
സ്വർണ മുത്തുകൾ, നാണയങ്ങൾ, കാശുമാല, കമ്മലുകൾ തുടങ്ങിയവയാണ് നിധി കുംഭത്തിലുണ്ടായിരുന്നത്. വെനീഷ്യയിലെ മൂന്ന് ഭരണാധികാരികളുടെ കാലത്ത് നിർമിച്ച വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണ നാണയങ്ങൾ കൊണ്ട് നിർമ്മിച്ച 13 കാശുമാലകളാണ് കണ്ടെത്തിയവയിൽ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫീസർ ഇൻ ചാർജ് കെ. കൃഷ്ണരാജ്, മ്യൂസിയം ഗൈഡ് വി. എ വിമൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വസ്തുക്കൾ നിധിയാണെന്ന് തെളിഞ്ഞത്.
ഏകദേശം 1659 മുതൽ 1826 കാലഘട്ടം വരെയുള്ള പഴക്കമാണ് നിധിക്കുള്ളതെന്നും പരിശോധനയിൽ നിന്ന് വ്യക്തമായി. നിധി ശേഖരത്തിലെ ഏറ്റവും പുതിയ വസ്തുക്കൾ 1826ലെ കണ്ണൂർ പണമാണ്. ഇക്കാലത്തായിരിക്കും നിധി കുഴിച്ചിട്ടിട്ടുണ്ടാവുകയെന്നാണ് പുരാവസ്തുവകുപ്പ് കരുതുന്നത്.















