മുംബൈ: മുംബൈയിൽ നിന്ന് നിത്യേന കേരളത്തിലേക്കുളള ട്രെയിനുകൾ പൻവേലിലേക്ക് മാറ്റാനുള്ള നീക്കവുമായി റെയിൽവേ മുന്നോട്ടുപോയാൽ നഗരത്തിലെ എല്ലാ മലയാളികളേയും സംഘടിപ്പിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ഫെയ്മ മഹാരാഷ്‌ട്രാ മലയാളി റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ. കുറച്ചു നാളുകളായി നേത്രാവതി എക്‌സ്പ്രസ്, മത്സ്യഗന്ധാ എക്‌സ്പ്രസ് ട്രെയിനുകൾ വിവിധ സാങ്കേതിക വിഷയങ്ങൾ ഉന്നയിച്ച് പൻവേലിലേക്കു മാറ്റിയതിന്റെ ദുരിതം യാത്രക്കാർ അനുഭവിക്കുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി.
വെസ്റ്റേൺ ലൈനിലെ ദഹാനു മുതൽ ചർച്ച് ഗേറ്റ് വരെയും സെൻട്രൽ ലൈനിലെ സിഎസ്ടി മുതൽ കസാറ / കർജത് വരെയുമുള്ള മലയാളികളായ യാത്രക്കാർ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . മെഗാ ബ്ലോക്ക് ദിവസങ്ങളിൽ 4000 – 5000 രൂപ ടാക്‌സി വാടക നൽകിയാണ് പലരും ട്രെയിനിൽ കയറാൻ പനവേലിൽ എത്തിച്ചേരുന്നത്. കൂടുതൽ വണ്ടികൾ ഇതേരീതിയിൽ മാറ്റാനാണ് റെയിൽവേയുടെ ശ്രമമെങ്കിൽ ശക്തമായ സമരനടപടികളിലേക്ക് സംഘടന പോകുമെന്ന് പ്രസിഡന്റ് ശശികുമാർ നായരും ശിവപ്രസാദ് കെ നായരും പറഞ്ഞു.
ഇക്കാര്യമടക്കം വിവിധപ്രശ്‌നങ്ങൾ റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞദിവസം സംഘടനാപ്രതിനിധികൾ മധ്യറെയിൽവേ ചീഫ് പാസഞ്ചേഴ്‌സ് ട്രാൻസ്‌പോർട്ടേഷൻ മാനേജർ കുശാൽ സിങ്ങിനെക്കണ്ട് സംസാരിച്ചിരുന്നു. തുടർന്ന്, സംഘം ഡെപ്യൂട്ടി ചീഫ് ഓപ്പറേഷൻസ് മാനേജർ മനോജ് കുമാർ ഗോയലിനേയും സന്ദർശിച്ച് യാത്രാപ്രശ്‌നങ്ങൾ അവതരിപ്പിച്ചു.
നേത്രാവതി എക്‌സ്പ്രസും മത്സ്യഗന്ധ എക്‌സ്പ്രസും താത്കാലികമായി മാത്രമാണ് പൻവേലിലേക്ക് മാറ്റിയതെന്നും ഉടൻതന്നെ അവ എൽടിടിയിലേക്കു മാറ്റുമെന്നും അദ്ദേഹം ഉറപ്പുനൽകിയതായി പ്രതിനിധികൾ പറഞ്ഞു. ദീപാവലി, ശബരിമല, ക്രിസ്മസ് സീസണുകളിൽ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കുന്നകാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.പി. അശോകൻ, കുഞ്ഞികൃഷ്ണൻ, കേശവൻ എ. മേനോൻ, ബൈജു സാൽവിൻ, ബോബി സുലക്ഷണ, മായാദേവി എന്നിവരാണ് പ്രതിനിധിസംഘത്തിൽ ഉണ്ടായിരുന്നത്.















