ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ പാക് വനിതകളെ എറിഞ്ഞൊതുക്കി ഇന്ത്യ. ബൗളർമാർ കളം നിറഞ്ഞ മത്സരത്തിൽ 19.2 ഓവറിൽ 108 റൺസിന് പാകിസ്താൻ പുറത്തായി. 35 പന്തിൽ 25 റൺസെടുത്ത സിദ്ര അമിനാണ് പാക് നിരയിലെ ടോപ് സ്‌കോറർ. 20 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്‌ത്തിയ ദീപ്തി ശർമ്മയാണ് പാക് നിരയുടെ നട്ടെല്ലൊടിച്ചത്.
സിദ്ര അമിൻ(25), തുബ ഹസൻ(22), മുനീബ അലി(11), ഫാത്തിമ സന എന്നിവർ മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്. ഫാത്തിമ സന- തുബ ഹസൻ സഖ്യത്തിന്റെ ചെറുത്തുനിൽപ്പാണ് പാകിസ്താനെ 100 കടക്കാൻ സഹായിച്ചത്. ഇരുവരും ചേർന്ന് ഇന്നിംഗ്‌സിലേക്ക് 31 റൺസാണ് ചേർത്തത്. ഇവർക്ക് ശേഷമെത്തിയവർക്ക് ശ്വാസം വിടാൻ ഇന്ത്യൻ വനിതകൾ അവസരം നൽകിയില്ല.
ക്യാപ്റ്റൻ നിദ ദർ നിരാശപ്പെടുത്തിയ മത്സരത്തിൽ മൂന്ന് പേരാണ് ഡക്കായത്. ദീപ്തി ശർമ്മ നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. രേണുക സിംഗ്, പൂജ വസ്ത്രാക്കർ, ശ്രേയങ്ക പാട്ടീൽ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ 5 ഓവർ പിന്നിടുമ്പോൾ 42 റൺസെന്ന നിലയിലാണ് ഇന്ത്യ. ഷെഫാലി വർമ്മയും (29),സ്മൃതി മന്ദാനയുമാണ്(13) ക്രീസിൽ.















