ബെംഗളൂരു: കർണാടകയിൽ തുംഗഭദ്ര അണക്കെട്ട് തുറന്നതിനെ തുടർന്ന് ഹംപിയിലെ സ്മാരകങ്ങൾ വെള്ളത്തിൽ മുങ്ങി. ഹംപിയിലെ 12 സ്മാരകങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തുംഗഭദ്ര അണക്കെട്ട് തുറന്നത്.
ഡാമിൽ നിന്ന് 1.6 ലക്ഷം ക്യുസെക്‌സ് വെള്ളമാണ് തുറന്നുവിട്ടത്. ഹംപിയിലെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുരന്ദര മണ്ഡപം, ചക്രതീർത്ഥ, കോദണ്ഡരാമ ക്ഷേത്രം, ഹനുമാൻ ക്ഷേത്രം എന്നിവയുൾപ്പെടെ ഹംപിയിലെ 12 സ്മാരകങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി ഹംപിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് തുംഗഭദ്ര ഡാമിന്റെ ഷട്ടർ തുറന്നതെന്നും ഇത്തരം സാഹചര്യങ്ങളിൽ ഡാം തുറക്കാറുണ്ടെന്നും വിജയനഗര ഡിസി എംഎസ് ദിവാകർ പറഞ്ഞു.
വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ദുരിത ബാധിതാ മേഖലകളിൽ താമസിക്കുന്നരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. അപകട സ്ഥലത്ത് അധികം ഉദ്യോഗസ്ഥരെ വിന്യസിക്കും. വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.















