ജെനീവ: വിവിധ രാജ്യങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിച്ച് വരുന്നുണ്ടെന്നും, കൂടുതൽ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 84 രാജ്യങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ ശതമാനം വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. കൊറോണ വൈറസിന്റെ ഗുരുതരമായ വകഭേദങ്ങൾ വൈകാതെ തന്നെ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സാധ്യതകളുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
കോവിഡ് രോഗം ഇപ്പോഴും നമുക്കിടയിൽ തന്നെയുണ്ടെന്നും, പല രാജ്യങ്ങളിലും ഇവ പടരുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയിലെ അംഗമായ ഡോ മരിയ വാൻ കെർഖോവ് പറയുന്നു. ‘കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് പോസിറ്റീവ് കേസുകളുടെ ശതമാനം കൂടുകയാണെന്നാണ് 84 രാജ്യങ്ങളിൽ നിന്നും ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് മനസിലാകുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഓരോ പ്രദേശത്തും പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. യൂറോപ്പിൽ പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണ്.
വേനൽക്കാലത്ത് വൈറസ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചതായാണ് മനസിലാകുന്നത്. കഴിഞ്ഞ യുഎസ് പ്രസിഡന്റ് ജോ ബൈഡന് രോഗം ബാധിച്ചു. പാരിസ് ഒളിമ്പിക്‌സിൽ 40ഓളം അത്‌ലറ്റുകൾക്ക് കോവിഡോ ഇതുമായി ബന്ധമുള്ള രോഗങ്ങളോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, പസഫിക് മേഖലകളിൽ പുതിയ തരംഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗം കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത് തടയാനായി കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വാക്‌സിനേഷൻ സ്വീകരിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ 18 മാസത്തോളമായി വാക്‌സിനുകളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. വാക്‌സിൻ നിർമ്മാതാക്കൾക്ക് മുൻ വർഷത്തേത് പോലെ അടിയന്തരമായി വാക്‌സിനുകൾ പുറത്തിറക്കേണ്ടതില്ല എന്നതും മറ്റൊരു യാഥാർത്ഥ്യമാണെന്നും” വാൻ കെർഖോവ് പറഞ്ഞു.















