കൽപ്പറ്റ: ഉരുൾപൊട്ടൽ ഒരു പ്രദേശത്തെ ഇല്ലാതാക്കിയ വയനാട്ടിൽ പ്രധാനമന്ത്രി നടത്തിയത് സമയോചിത ഇടപെടലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അവലോകന യോഗത്തിലുൾപ്പെടെ പ്രധാനമന്ത്രി പങ്കെടുത്തു. ശാസ്ത്രീയമായ രീതിയിൽ പുനർനിർമാണത്തിനും പുനരധിവാസത്തിനും കേന്ദ്രം ഒപ്പമുണ്ടാകുമെന്നും ഇതിന് പണം ഒരു തടസമാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
എല്ലാ മലയാളികളുടെയും പേരിൽ പ്രധാനമന്ത്രിയോട് നന്ദി പറയുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. കേരളത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നുവെന്ന സന്ദേശമാണ് പ്രധാനമന്ത്രി നൽകുന്നത്. സംസ്ഥാനവും കേന്ദ്രവും യോജിച്ചു നിന്ന് ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നൽകിയത്. ഒരായിരം നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി നേരത്തെയും ഇത്തരം പല ദുരന്ത മുഖങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ്. ഗുജറാത്തിലും ഉത്തരാഖണ്ഡിലും മറ്റും ഈ പ്രവർത്തനങ്ങൾ നമ്മൾ കണ്ടതാണ്. മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിട്ടുപോലും ഉത്തരാഖണ്ഡിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ദേഹം സഹായിച്ചിട്ടുണ്ട്. അനുഭവസ്ഥനായ ഭരണാധികാരിയാണ്. എല്ലാംകൊണ്ടും ഈ സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.















