കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ വീണ്ടും ഹർജി. നടി രഞ്ജിനിയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. റിപ്പോർട്ട് പുറത്തുവരുന്നത് മൊഴി നൽകിയവരുടെ അറിവോടെയായിരിക്കണം എന്നാണ് ആവശ്യം. നാളെ (ശനിയാഴ്ച – ഓഗസ്റ്റ് 17) റിപ്പോർട്ട് സംസ്ഥാന സർക്കാർ പുറത്തുവിടാനിരിക്കെയാണ് നടിയുടെ നീക്കം.
ഹേമാ കമ്മിറ്റിക്ക് മുൻപിൽ താൻ മൊഴി കൊടുത്തിരുന്നുവെന്നാണ് രഞ്ജിനി പറയുന്നത്. ആ മൊഴിയിൽ എന്തെല്ലാം കാര്യങ്ങളാണ് കമ്മിറ്റി രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് അറിയണം, അത് പരിശോധിക്കണം, അക്കാര്യം തീർച്ച വരുത്താനുള്ള അവകാശം തനിക്കുണ്ട്. അതിന് ശേഷമേ റിപ്പോർട്ട് പുറത്തുവിടാവൂ എന്നാണ് രഞ്ജിനിയുടെ വാദം. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ രഞ്ജിനിയുടെ ഹർജിയിന്മേൽ വാദം കേൾക്കാൻ ഡിവിഷൻ ബെഞ്ചിന് അനുവാദം ലഭിച്ചു. മുൻ ഹർജിയിൽ കക്ഷിയല്ലാത്തതിനാലാണ് രഞ്ജിനി പ്രത്യേക അനുമതി തേടിയത്. അപ്പീൽ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണ് ജസ്റ്റിസ് ഹേമാ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. പ്രശ്നങ്ങൾ പഠിച്ച കമ്മീഷൻ അതിന് വേണ്ട പരിഹാരങ്ങൾ ഉൾപ്പടെ നിർദേശിച്ചിരിക്കുന്ന റിപ്പോർട്ടാണിത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റിപ്പോർട്ട് വെളിച്ചം കാണാനിരിക്കെയായിരുന്നു പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് താത്കാലിക സ്റ്റേ വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഹർജിയിൽ കഴമ്പില്ലെന്ന് കണ്ട് നിർമാതാവിന്റെ ആവശ്യം തള്ളുകയും സ്റ്റേ നീക്കുകയും ചെയ്തത്. ഇതിനൊടുവിൽ നാളെ വീണ്ടും റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് വീണ്ടും ഹർജി.
നാളെ പുറത്തുവിടുന്ന റിപ്പോർട്ടിന് നിലവിൽ സ്റ്റേ ഇല്ലാത്തതിനാൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ സർക്കാരിന് തടസമില്ല. എന്നിരുന്നാലും നാളെ പുറത്തുവിടുന്നതിന് മുൻപ് സ്റ്റേ ഉണ്ടാകുമോയെന്ന കാര്യവും വ്യക്തമാണ്.















