വാഷിംഗ്ടൺ: ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോയാൽ ഇറാൻ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിന് ശക്തമായി തിരിച്ചടി നൽകുമെന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും അടുത്ത ദിവസം തന്നെ ഇസ്രായേലിനെതിരെ തങ്ങളുടെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
ഇറാന്റെ നീക്കത്തിനെതിരെ അമേരിക്ക ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. മേഖലയിലെ സ്ഥിതിഗതികൾ വഷളാക്കുന്ന തീരുമാനമാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, ആക്രമണത്തിനുള്ള പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും ഇവർ പറയുന്നു. എന്നാൽ മധ്യസ്ഥശ്രമങ്ങൾ അംഗീകരിക്കില്ലെന്നും, ഇസ്രായേലിനെതിരായ നീക്കത്തിൽ നിന്ന് പിന്മാറില്ലെന്നും ഇറാൻ ആവർത്തിക്കുന്നു.
ആക്രമണത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാണ് ഇറാന്റെ തീരുമാനമെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും, അതിന്റെ അനന്തഫലം ഇറാന് ചിന്തിക്കാനാകുന്നതിലും അപ്പുറമായിരിക്കുമെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറയുന്നു. ” ഒക്ടോബർ ഏഴിന് ഈ യുദ്ധത്തിന് തുടക്കമിട്ടത് ഇറാന്റെ പങ്കാളിയായ ഹമാസ് ആണ്. വെടിനിർത്തൽ കരാർ നടപ്പിലാക്കാനും, ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വേഗത്തിൽ നടപ്പിലാക്കാനുമുള്ള ഏറ്റവും മികച്ച അവസരമായിട്ടാണ് ഈ സമയത്തെ ഞങ്ങൾ കാണുന്നത്. എന്നാൽ അതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെങ്കിൽ അതിന്റെ പരിണിതഫലവും രൂക്ഷമായിരിക്കുമെന്നും” ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ മാസം 31ന് ഇറാനിൽ ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാനെത്തിയതിന് പിന്നാലെയാണ് ഹനിയ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ലെങ്കിലും, ഇതിന് പിന്നിൽ അവർ തന്നെയാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഇറാൻ തങ്ങൾക്കെതിരെ നീങ്ങിയാൽ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരിക്കും തങ്ങൾ നടത്തുകയെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടന്റേയും ഫ്രാൻസിന്റേയും പ്രതിനിധികളോടൊപ്പം നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.















