കൊച്ചി: ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈംഗികത ആവശ്യത്തിന് വഴങ്ങിയാൽ മാത്രമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമ മേഖലയിലെ സ്ത്രീ ലൈംഗിക വസ്തുവായി മാത്രമാണ് പലരും കാണുന്നത്. അനുവാദമില്ലാതെ ഷൂട്ട് ചെയ്ത രംഗങ്ങൾ ഒഴിവാക്കാൻ വരെ നടിമാരോട് വഴങ്ങിക്കൊടുക്കാൻ പറഞ്ഞവരുണ്ട്.
സ്ത്രീ അഭിനേതാക്കൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. ലൊക്കേഷനിൽ തന്നെ തുണിമറ ഉണ്ടാക്കി പ്രാഥമിക കാര്യങ്ങള് ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. മൂത്രമൊഴിക്കാൻ പോലും സൗകര്യ ഇല്ലാത്തതിനാൽ വെള്ളം കുടിക്കാതിരിക്കാൻ നോക്കും. കിടക്കാനോ ഉറങ്ങാനോ ഉള്ള സൗകര്യമില്ല. സിനിമാ സെറ്റിൽ പ്രധാന നടിമാർക്ക് മാത്രമേ നല്ല ഭക്ഷണം ലഭിക്കൂവെന്നും റിപ്പോർട്ടിലുണ്ട്.
നടന്മാരും സംവിധായകരും നിർമ്മാതാക്കളുമടക്കമുള്ളവർ ലൈംഗിക താത്പര്യത്തിന് വഴങ്ങാൻ സമ്മർദ്ദം ചെലുത്തും. നടന്മാരും പ്രവർത്തകരും വനിതാ പ്രൊഡ്യൂസർമാരെ വരെ അപമാനിക്കും. കരാറിൽ ഇല്ലാത്ത നഗ്ന രംഗങ്ങൾ ഷൂട്ട് ചെയ്ത് സിനിമയിൽ നിന്നും ഒഴിക്കാൻ ആവശ്യപ്പെട്ട നടിയോട് സംവിധായകൻ വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
വഴങ്ങി കൊടുക്കാതെ നോ പറഞ്ഞാൽ ഓക്കേ ആയ സീനുകൾ വരെ പലതവണ എടുത്ത് പ്രതികാരം ചെയ്യും. പരാതി പറഞ്ഞാൽ കുടുംബത്തെ വരെ ഭീഷണിപ്പെടുത്തും. ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ അസഭ്യവർഷം നടത്തി മാനസികമായി തകർക്കും. ഇതിനായി വലിയ സംഘം തന്നെയുണ്ടെന്നും ഹേമ കമ്മിറ്റിക്ക് മുൻപാകെ നൽകിയ മൊഴികളിൽ പറയുന്നു.















