ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തി താരസംഘടനയായ അമ്മ. ജനറൽ സെക്രട്ടറി സിദ്ദിഖ് ആണ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. താരനിശ ഉണ്ടായിരുന്നതിനാൽ അതിന്റെ തിരക്ക് മൂലമാണ് അമ്മ പ്രതികരിക്കാൻ വൈകിയതെന്ന് സിദ്ദിഖ് അറിയിച്ചു. അതല്ലാതെ ഒളിച്ചോടിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികരണം. സംഘടനയുടെ കൊച്ചിയിലെ ആസ്ഥാനത്താണ് വാർത്താസമ്മേളനം നടത്തിയത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. റിപ്പോർട്ട് പുറത്ത് വരുന്നതിനെയും അമ്മ സ്വാഗതം ചെയ്തിരുന്നു. അമ്മ സംഘടന ഹേമ കമ്മറ്റി റിപ്പോർട്ടിനെതിരല്ല, റിപ്പോർട്ട് അമ്മയ്‌ക്ക് എതിരുമല്ല. സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങളാണ് അതിലുള്ളത്. എന്നാൽ റിപ്പോർട്ട് വന്നതോടെ മാദ്ധ്യമങ്ങൾ ചേർന്ന് അമ്മ സംഘടനയെ പ്രതിസ്ഥാനത്ത് നിർത്തുകയാണ് ചെയ്തത്. ഈ സംഘടനയിലും വനിതകളുണ്ട്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിൽ വരുത്തിയാൽ അമ്മയിലെ വനിതകൾക്ക് കൂടിയാണ് പ്രയോജനമുണ്ടാകുന്നത്. സിനിമാ മേഖലയിലെ വനിതാ ജീവനക്കാരിൽ ഭൂരിഭാഗം പേരും അമ്മ സംഘടനയിലുള്ളവരാണ്. അതിനാൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവരെ സംരക്ഷിക്കാൻ അമ്മ ശ്രമിക്കില്ല. അമ്മ എന്നും ഹേമ കമ്മിറ്റിക്കൊപ്പം തന്നെയാണ്. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെന്ന് തന്നെയാണ് അമ്മയ്‌ക്കും പറയാനുള്ളത്.
റിപ്പോർട്ടിനെക്കുറിച്ച് മറുപടി പറയാൻ സമയം ആവശ്യപ്പെട്ടതിൽ, സാവകാശം ചോദിച്ചതിൽ എന്താണ് തെറ്റ്? ഹേമ കമ്മിറ്റി റിപ്പോർട്ട് പരിപൂർണമായി അമ്മ സ്വാഗതം ചെയ്യുന്നു. പൊലീസ് അന്വേഷണം നടത്തണം. യഥാർത്ഥ കുറ്റവാളികൾ പുറത്തുവരണം. അവർ ശിക്ഷിക്കപ്പെടണം. എല്ലാ തൊഴിലിടങ്ങളിലും പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് അമ്മ എന്ന സംഘടനയെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. അമ്മയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങളിൽ വേദനയുണ്ട്. – സിദ്ദിഖ് പ്രതികരിച്ചു















