ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി താരസംഘടനയായ അമ്മ. ജനറൽ സെക്രട്ടറി സിദ്ദിഖ് ആണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
“40 വർഷമായി സിനിമയിലുള്ള തനിക്ക് ഇവിടെ പവർ ഗ്രൂപ്പുള്ളതായി അറിയില്ല. 10 കൊല്ലം മുൻപ് പല സംഘടനകളിൽ നിന്നുള്ള രണ്ട് അംഗങ്ങൾ ചേർന്ന് ഹൈപവർ കമ്മറ്റി രൂപീകരിച്ചിരുന്നു. ഇതാണോ പവർ ഗ്രൂപ്പ് എന്ന് ഉദ്ദേശിച്ചത് എന്നറിയില്ല. പവർ ഗ്രൂപ്പിന്റെ ശിക്ഷാ വിധി കിട്ടിയവരെക്കുറിച്ചും അറിയില്ല. അത്തരത്തിൽ ഒരു പവർ ഗ്രൂപ്പുണ്ടെങ്കിൽ ആ ഗ്രൂപ്പിന് പുറത്തുള്ളവർക്ക് ഇവിടെ സിനിമയിൽ അഭിനയിക്കാൻ കഴിയുമോ? ആരെങ്കിലും തീരുമാനിച്ചാൽ അവസരങ്ങൾ നിഷേധിക്കാനാവില്ല. സിനിമ എന്നും നിലനിൽക്കും. പവർഗ്രൂപ്പിന് ആരുടെയെങ്കിലും തൊഴിൽ കളയാനാകുമെന്ന് താൻ വിശ്വസിക്കുന്നില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിപൂർണമായി സ്വാഗതം ചെയ്യുന്നു. റിപ്പോർട്ടിൽ ഏതെങ്കിലും കുറ്റവാളികളെപ്പറ്റി പ്രതിപാദിക്കുന്നുണ്ടെങ്കിൽ നിയമ നടപടി എടുക്കണം. 2006ൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് 2018ൽ ഒരു പരാതി അമ്മയ്‌ക്ക് ലഭിച്ചിട്ടുണ്ട്. അത് മെയിൽ വഴിയാണ് ലഭിച്ചത്. അന്ന് അത് ശ്രദ്ധയിൽപ്പെട്ടില്ല. ഇപ്പോൾ അതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അമ്മയിൽ ഭിന്നത ഇല്ല. സംഘടനയിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന വാദവും വാർത്തകളും തെറ്റാണ്.
സിനിമയിൽ ലൈംഗിക ചൂഷണം നടക്കുന്നു എന്നതിലുപരി വേതനം ലഭിക്കുന്നില്ല എന്ന പ്രശ്നമാണ് ഏറ്റവും കൂടുതലുള്ളത്. അത്തരം പരാതികളാണ് അധികവും ലഭിച്ചത്. കുറ്റക്കാർക്കൊപ്പം അമ്മ നിൽക്കില്ല. സംഘടനയുടെ പിൻബലം കുറ്റവാളികൾക്ക് ഉണ്ടാകില്ല. പ്രശ്നങ്ങൾ നേരിടുന്ന നടിമാർ അമ്മയിലെ അംഗങ്ങളാണ്. അവരുടെ പരാതികൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകും. ഉപദ്രവിക്കുന്ന വ്യക്തികൾ ആരാണെന്ന് റിപ്പോർട്ടിലെ വിവരങ്ങൾ കൃത്യമായി പുറത്ത് വന്നാൽ മാത്രമേ അറിയാനാകൂ. പൊലീസ് ഇക്കാര്യം കേസെടുത്ത് അന്വേഷിക്കട്ടെ. പല കാര്യങ്ങളും അറിഞ്ഞത് റിപ്പോർട്ട് വന്നപ്പോഴാണ്. മെയിൻ സ്ട്രീം സിനിമകളിലാണ് താൻ അഭിനയിക്കുന്നത്. അങ്ങനെയുള്ള സിനിമകളിൽ ഇത്തരം കാര്യങ്ങൾ നടന്നതായി തനിക്ക് അറിയില്ല. റിമോർട്ടഡ് ഏരിയകളിൽ ചിത്രീകരിക്കുന്ന സിനിമകളിലാകാം പലപ്പോഴും പ്രശ്നങ്ങളുണ്ടായിട്ടുള്ളത്.
താരങ്ങൾ ഭീഷണിപ്പെടുത്തി എന്നുള്ളതിന് തെളിവുണ്ടെങ്കിൽ തീർച്ചയായും നടപടിയെടുക്കും. വാതിലിൽ മുട്ടുന്നത് ആര്, ഉപദ്രവിക്കുന്നത് ആര്, എന്നറിഞ്ഞാലേ മറുപടി പറയാൻ സാധിക്കൂ. പുകമറയിൽ എങ്ങനെ മറുപടി പറയാനാകും. ഇടവേള ബാബുവിനെതിരായ ആരോപണം അന്വേഷിച്ച് നടപടി എടുക്കും. രണ്ട് കൊല്ലം മുൻപ് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിൽ ഹേമ കമ്മീഷൻ മുന്നോട്ട് വച്ച യോഗത്തിലെ നിർദേശങ്ങൾ ചർച്ച ചെയ്തിരുന്നു. സെറ്റിലെ സൗകര്യം, തുല്യ വേതനം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തതാണ്.” – സിദ്ദിഖ് പ്രതികരിച്ചു.















