ന്യൂഡൽഹി: പോളണ്ടിലേക്കും യുക്രെയ്‌നിലേക്കും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സന്ദർശനങ്ങളെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചരിത്രപരമായ സന്ദർശനമാണിതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ സമാധാന സന്ദേശത്തിന് വലിയ പ്രാധാന്യമുണ്ടെന്നും വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇരുനേതാക്കളും തമ്മിൽ ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇരുരാജ്യങ്ങളിലും പ്രധാനമന്ത്രി നടത്തിയ യാത്രയും, സെപ്തംബറിൽ നടക്കാനിരിക്കുന്ന യുഎൻ ജനറൽ അസംബ്ലി യോഗത്തെ കുറിച്ചുമാണ് പ്രധാനമായും ചർച്ചകൾ നടത്തിയത്.
”പതിറ്റാണ്ടുകൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇതാദ്യമായി പോളണ്ടിലേക്കും യുക്രെയ്‌നിലേക്കും ചരിത്രപരമായ സന്ദർശനം നടത്തിയിരിക്കുകയാണ്. അദ്ദേഹം നൽകിയ സമാധാന സന്ദേശത്തിനും മാനുഷിക പിന്തുണയ്‌ക്കും പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു. അന്താരാഷ്‌ട്ര നിയമങ്ങൾ പാലിച്ചു കൊണ്ട്, സംഘർഷങ്ങളെ സമാധാനപരമായ രീതിയിൽ പരിഹരിക്കുന്നതിനുള്ള പിന്തുണ ഉണ്ടാകുമെന്ന് ഇരുനേതാക്കളും ഉറപ്പ് നൽകിയതായും” വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നു.
ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരതയ്‌ക്കും സമാധാനത്തിനും വേണ്ടിയുള്ള ക്വാഡ് സഖ്യത്തിലുൾപ്പെടെ യോജിച്ച് പ്രവർത്തിക്കുന്നതിനുള്ള പ്രതിബദ്ധതയും ഇരുവരും എടുത്ത് പറഞ്ഞു. യുക്രെയ്‌നിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിലുള്ള സംഭാഷണത്തിൽ ഏർപ്പെടണമെന്ന നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. ഇന്ത്യ ഒരുഘട്ടത്തിലും നിഷ്പക്ഷരായിരുന്നില്ലെന്നും, എല്ലായ്‌പ്പോഴും സമാധാനത്തിന്റെ പക്ഷത്ത് ആയിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സെലൻസ്‌കിയോട് പറഞ്ഞിരുന്നു. സെലൻസ്‌കിയുടെ ആവശ്യങ്ങൾക്കനുസരിച്ച് സമാധാനം പുനസ്ഥാപിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നത് ഗുണകരമാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജോ ബൈഡനും തമ്മിൽ ഫോൺ സംഭാഷണം നടത്തിയ വിവരം സംബന്ധിച്ച് ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസും പ്രസ്താവന ഇറക്കിയിരുന്നു.















