ന്യൂഡൽഹി: പാലക്കാടിന് വമ്പൻ പദ്ധതികളുമായി കേന്ദ്രസർക്കാർ. പാലക്കാട്ട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി തുടങ്ങുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 51,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന പദ്ധതികൾക്കാണ് കേന്ദ്രമന്ത്രി സഭാ യോഗത്തിൽ തീരുമാനമായത്. 3,806 കോടി മുതൽ മുടക്കിലാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രി സഭാ യോഗത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പദ്ധതിക്ക് അനുമതി നൽകിയത്.
പാലക്കാട് പുതുശേരിയിലായിരിക്കും സ്മാർട്ട് സിറ്റി ഒരുക്കുക. 28,602 കോടി മുതൽ മുടക്കിൽ സ്ഥാപിക്കുന്ന 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികളുടെ ഗണത്തിലാണ് പാലക്കാടും ഇടംപിടിച്ചത്. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ച് രാജ്യത്ത് 12 സ്മാർട്ട് സിറ്റികൾക്ക് തുടക്കം കുറിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
മെഡിക്കൽ, കെമിക്കൽ, മെക്കാനിക്കൽ ഉത്പന്നങ്ങൾ, നോൺ മെറ്റാലിക്, പ്ലാസ്റ്റിക്, റബ്ബർ തുടങ്ങിയ ഉത്പന്നങ്ങളുടെ വ്യവസായ സ്ഥാപനങ്ങളാണ് സ്മാർട്ട് സിറ്റിയിൽ ഉദ്ദേശിക്കുന്നത്. റോഡ്, വ്യോമ, റെയിൽവേ തുടങ്ങിയ കണക്റ്റിവിറ്റികളുടെ അടിസ്ഥാനത്തിലാണ് പാലക്കാടിനെ സ്മാർട്ട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുത്തത്.
#WATCH | After the cabinet meeting, Union Minister Ashwini Vaishnaw says, “…Cabinet today approved 12 Industrial Smart Cities under National Industrial Corridor Development Programme. The government will invest Rs 28,602 crore for this project…” pic.twitter.com/KxNYqNZ5dT
— ANI (@ANI) August 28, 2024
ഭൂമി ഏറ്റെടുക്കുന്ന പ്രക്രിയകൾ നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. ഇവ പൂർത്തിയാകുമ്പോൾ സ്മാർട്ട് സിറ്റിക്കായുള്ള പ്വൃത്തികൾ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്പുരപാട്യാല, മഹാരാഷ്‌ട്രയിലെ ദിഗ്ഗി, യുപിയിൽ ആഗ്രയും പ്രയാഗ്രാജും ബിഹാറിൽ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിൽ ഒർവാക്കലും കൊപ്പാർത്തിയും രാജസ്ഥാനിൽ ജോധ്പുർപാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാർട്ട് സിറ്റികൾ വരുന്നത്.















