ശ്രീനഗർ: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതാദ്യമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിയുമെന്ന സന്തോഷത്തിലാണ് കശ്മീരിലെ പടിഞ്ഞാറൻ പാകിസ്താനിൽ നിന്നുള്ള അഭയാർത്ഥികൾ. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനാണ് കശ്മീർ ഒരുങ്ങുന്നത്. തങ്ങൾക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും പടിഞ്ഞാറൻ പാകിസ്താനി അഭയാർത്ഥി അസോസിയേഷൻ പ്രസിഡന്റ് ലാഭാ റാം ഗാന്ധി നന്ദി അറിയിച്ചു.
“ഞങ്ങൾക്ക് (പടിഞ്ഞാറൻ പാകിസ്താൻ അഭയാർത്ഥികൾക്ക്) ഇത് സന്തോഷകരമായ നിമിഷമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം നമുക്ക് ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം. നേരത്തെ വോട്ട് ചെയ്യാൻ പോകുമ്പോഴെല്ലാം പാകിസ്താനി എന്നുവിളിച്ച് ഞങ്ങളെ പുറത്താക്കുമായിരുന്നു.ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നന്ദി അറിയിക്കുന്നു. അതിനാലാണ് ഞങ്ങൾക്ക് ഇത്തവണ വോട്ടവകാശം ലഭിച്ചത്,” ലാഭാ റാം ഗാന്ധി പറഞ്ഞു.
ഇപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാം. മുൻപ് രണ്ടാം തരം പൗരന്മാരായാണ് തങ്ങളെ കണക്കാക്കപ്പെട്ടിരുന്നതെന്നും അഭയാർത്ഥികൾ പറയുന്നു. മുൻപ് റേഷൻ കാർഡ് അല്ലാതെ മറ്റ് സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഒന്നുംതന്നെ ഇവർക്ക് ലഭിച്ചിരുന്നില്ല. എന്നാലിപ്പോൾ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പോലെയുള്ള സർക്കാർ പദ്ധതികളുടെ പ്രയോജനം ഈ വിഭാഗത്തിനും ലഭിക്കും. മൂന്ന് ഘട്ടമായി നടക്കുന്ന ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18 ന് ആരംഭിക്കും.















