നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിക് അബു എന്നിവരെപ്പറ്റി ഗായിക സുചിത്ര നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിൽ ലഹരി മാഫിയ ഉണ്ടെന്നും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു. മുഖം മറക്കാതെ, കൃത്യമായി പേര് പറഞ്ഞു കൊണ്ടാണ് ഗായിക രംഗത്ത് വന്നതെന്നും ഒരു തലമുറയെ തന്നെ നശിപ്പിക്കുന്ന ലഹരി മാഫിയയെ ഇല്ലാതാക്കണമെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു.
“മലയാള സിനിമയിലെ ലഹരിയ മാഫിയയെ കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡബ്ല്യുസിസി മെമ്പർമാർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കണം. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുൻപ് ഇതേ വിഷയം ഇവിടെ ചർച്ച ചെയ്തിരുന്നു. ലഹരി മാഫിയയുടെ പിന്നിൽ ആരാണ് എന്ന രീതിയിൽ ചിലത് വന്നിരിക്കുന്നു. അക്കാര്യം പറഞ്ഞത് എല്ലാവർക്കും അറിയാവുന്ന ഒരു ഗായികയാണ്. പക്ഷേ അതിനെക്കുറിച്ച് ഒരു അനക്കവുമില്ല. വളരെ സീരിയസായി അന്വേഷിക്കേണ്ട ഒരു വിഷയമാണിത്”.
“ലൈംഗിക ചൂഷണം നേരിടുന്നതിനേക്കാൾ ഗുരുതരമാണ് ലഹരി മാഫിയ. ലൈംഗിക ചൂഷണം നേരിടുന്ന ഒരു വ്യക്തിക്ക് നിന്റെ സിനിമ വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോകാം. എന്നാൽ ഇതൊരു തലമുറയെ അവർ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആരെങ്കിലും അറിയുന്നുണ്ടോ ഇത്. ഗായികയുടെ ആരോപണം ശരിയാണോ എന്ന് അന്വേഷിച്ചു കണ്ടെത്തണം. ഗായിക അവരുടെ മുഖം മറക്കാതെ വ്യക്തമായി പേര് പറഞ്ഞു കൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്”-ഭാഗ്യലക്ഷ്മി പറഞ്ഞു.















