തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരോട് ഓണക്കാലത്തും സർക്കാർ ചിറ്റമ്മ നയം തുടരുന്നതിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് നടത്തിയ പ്രതിഷേധം ഫലം കണ്ടു. ഓഗസ്റ്റ് മാസത്തിലെ ശമ്പളം ഒറ്റത്തവണയായി നൽകിത്തുടങ്ങിയെന്ന് മന്ത്രി കെബി ഗണേശ് കുമാർ അറിയിച്ചു.
പതിനൊന്നാം തീയതിയും വിതരണം ചെയ്യാത്തതിലും ഓണത്തിന് ബോണസ് ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിലും ഇന്നലെ കെഎസ്ടി എംപ്ലോയീസ് സംഘ് എല്ലാ ഡിപ്പോകളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വീണ്ടും പ്രതിഷേധം ശക്തമാക്കാനായിരുന്നു സംഘടനയുടെ നീക്കം. ഇതിനിടെയാണ് ഇന്ന് രാവിലെ മുതൽ ജീവനക്കാരുടെ ശമ്പളം ഒറ്റത്തവണയായി നൽകി തുടങ്ങിയെന്ന് മന്ത്രി അറിയിച്ചത്.
കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ആദ്യമായിയാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം വിതരണം ചെയ്യുന്നതെന്ന് കെബി ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ ബോണസ് ഉൾപ്പെടെയുളള ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ലെന്നാണ് വിവരം.

മറ്റ് സർക്കാർ ജീവനക്കാർക്കുള്ളത് പോലെ ഓണം ആനുകൂല്യങ്ങൾ കെഎസ്ആർടിസി ജീവനക്കാർക്ക് നൽകാതിരിക്കുന്ന മാനേജ്മെന്റിന്റെയും, ഇടതുപക്ഷ സർക്കാരിന്റേയും കണ്ണിൽ ചോരയില്ലാത്ത നയങ്ങൾക്കെതിരെ ആയിരുന്നു വിവിധ ഡിപ്പോകളിൽ എംപ്പോയീസ് സംഘിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നത്. പ്രതിഷേധം സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ശ്രദ്ധയും പിന്തുണയും നേടിയിരുന്നു.















