ടെൽഅവീവ്: തെക്കൻ ലെബനനിൽ ഹിസ്ബുള്ള ഭീകരർക്കെതിരായി കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. മേഖലയിൽ ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് നിലവിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ വടക്കൻ മേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലെബനൻ ഗ്രാമങ്ങളിൽ നിന്നും സുരക്ഷാ ഭീഷണി ഉയരുന്നുണ്ടെന്നും, ഇത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും സൈന്യം വ്യക്തമാക്കി.
ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയെ കൊലപ്പെടുത്തിയെങ്കിലും യുദ്ധം അവസാനിപ്പിക്കാറായിട്ടില്ലെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് അറിയിച്ചിരുന്നു. വടക്കൻ അതിർത്തിയിലുള്ള സൈനികരെ യോവ് ഗാലന്റ് കഴിഞ്ഞ ദിവസം സന്ദർശിക്കുകയും, സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. തെക്കൻ ബെയ്‌റൂട്ടിൽ താമസിക്കുന്നവർ ആ ഭാഗത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്ന് ജില്ലകളിലെ ആളുകളോട് ഒഴിഞ്ഞുപോകാനാണ് സൈന്യം നിർദേശം നൽകിയത്. ഹിസ്ബുള്ള ഭീകരർ മേഖലയിൽ വലിയ തോതിൽ തമ്പടിച്ചിട്ടുണ്ടെന്നും, അവരുടെ സുരക്ഷാ കേന്ദ്രങ്ങളാക്കി മാറ്റാൻ ഈ പ്രദേശങ്ങളെ അനുവദിക്കില്ലെന്നും ഇസ്രായേൽ സൈനിക വക്താവ് അവിചയ് അദ്രെ അറിയിച്ചു.
അതേസമയം കരയുദ്ധം ആരംഭിച്ച വിവരം ഇസ്രായേൽ തങ്ങളെ അറിയിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ഇസ്രായേൽ സൈന്യം കരയുദ്ധം ആരംഭിച്ചാൽ തിരിച്ചടിക്കാൻ തങ്ങളുടെ പോരാളികൾ തയ്യാറാണെന്ന് ഹിസ്ബുള്ള പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അതിർത്ത മേഖലയോട് ചേർന്ന് ഇസ്രായേലിന് ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ കടുപ്പിക്കുമെന്നും ഇസ്രായേലിന്റെ ഡെപ്യൂട്ടി ലീഡർ നൈം ഖാസെം പറയുന്നു. എന്നാൽ ഇസ്രായേൽ ഗ്രൗണ്ട് റെയ്ഡുകൾ നടത്തുമെന്ന മുന്നറിയിപ്പിനോട് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല.















