നിഗൂഢതകളുടെയും അത്ഭുതങ്ങളുടെയും ലോകമാണ് ആഴക്കടൽ. തിരിച്ചറിയാൻ കഴിയാത്ത വിധം ജീവജാലങ്ങൾ ഒളിച്ചിരിക്കുന്ന ഇടം. പല കടൽ ജീവികളെയും പെട്ടെന്ന് തിരിച്ചറിയുക അസാധ്യമാണ്. പലതും ഒളിച്ചിരുന്നാണ് ഇര തേടുന്നത്. അത്തരത്തിൽ കടലിന്റെ അടിത്തട്ടിൽ ഒളിച്ചിരുന്ന് ഇര പിടിക്കുന്ന ഒരു മത്സ്യമാണ് ലോഫിഫോമിസ് മത്സ്യവർഗത്തിലെ അംഗമായ ആംഗ്ലർ മത്സ്യം. ഈ വർഗത്തിൽ 90-ഓളം സ്പീഷീസുണ്ട്.
ഈ ഇരപിടിയൻ ആഴക്കടൽ മത്സ്യത്തെ ‘കറുത്ത കടൽ പിശാച്’ എന്നാണ് വിളിക്കുന്നത്. ജലോപരിതലത്തിൽനിന്നും 500 – 2000 മീറ്റർ വരെ ആഴത്തിൽ ഇവ കാണപ്പെടുന്നു. ഇവയിലെ ഒരു സ്പീഷിസ് ബ്രിട്ടീഷ് കടലോരത്തോടടുത്തുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽ കാണപ്പെടുന്നുണ്ട്. നീണ്ട വായും നീണ്ടു പുറകോട്ടു വളഞ്ഞ പല്ലുകളും വലിയ പരന്ന തലയും ഇവയെ മറ്റു മീനുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. പുറകോട്ടു വളഞ്ഞിരിക്കുന്ന പല്ലുകൾ വായ്‌ക്കുള്ളിൽ അകപ്പെടുന്ന ഇര രക്ഷപ്പെടാതിരിക്കാൻ സഹായിക്കുന്നു.
കടലിന്റെ അടിത്തട്ടിൽ നിലംപറ്റി കിടക്കുന്നതു കാരണം ശത്രുക്കൾക്ക് ആംഗ്ലർ മത്സ്യത്തെ കണ്ടെത്തുക അസാധ്യം. ഇവയുടെ ശരീരത്തിന് മുകളിലായി മൂന്ന് മുള്ളുകളുണ്ട്. ഇവയിൽ ഏറ്റവും നീളംകൂടിയ ഒന്നാമത്തെ മുള്ളിനു മാത്രം സ്വതന്ത്രമായി ചലിക്കാൻ കഴിവുണ്ട്. മുകളിലേക്കു തള്ളിനില്ക്കുന്ന ഒരു കൊളുത്തു പോലെയാണിതു കാണപ്പെടുന്നത്. ഇതിനൊരു ചർമാവരണമുണ്ട്. സ്വയംപ്രകാശനശക്തിയുള്ള ഈ മുള്ള് ചലിപ്പിച്ച് മറ്റു മത്സ്യങ്ങളെവരെ സമീപത്തേക്ക് ആകർഷിക്കും. മത്സ്യങ്ങൾ അടുത്തേക്ക് വരുമ്പോൾ മണ്ണിൽ നിന്നും തലയുയർത്തി പൊടുന്നനെ അവ വിഴുങ്ങും.















