നടി കാവേരിയുമായുള്ള കേസിന് ശേഷം താര സംഘടനയായ അമ്മ തന്നെ പുറത്താക്കാൻ ശ്രമിച്ചുവെന്ന് നടി പ്രിയങ്ക. സംഘടനയിൽ നിന്ന് ഒരുപാട് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
എനിക്ക് സിനിമാ മേഖലയിൽ ഒരു നഷ്ടവും ഉണ്ടായിട്ടില്ല. സിനിമാ മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. ഒരു മാവിലെ മാങ്ങ ചീഞ്ഞ് പോയതിന് ബാക്കിയുള്ള എല്ലാ മാങ്ങകളും ചീത്ത കേൾക്കുകയാണ്. പല കാര്യങ്ങളും എന്റെ മനസിലുണ്ട്. പക്ഷേ, അതൊക്കെ തുറന്നുപറഞ്ഞാൽ വലിയ വിപ്ലവം ഇവിടെ ഉണ്ടാകും.
തെളിവ് സഹിതം എനിക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ, അവർക്കൊരു കുടുംബമുണ്ട്. ഒന്നും അറിയാത്ത മക്കളുണ്ട്. ഇതൊക്കെ തന്നെയാണ് ഞാൻ മൗനമായി ഇരിക്കാനുള്ള കാരണം. പബ്ലിസിറ്റി കിട്ടാൻ വേണ്ടി എനിക്കൊന്നും പറയേണ്ട ആവശ്യമില്ല.
ഒരാൾ മുറിയിലേക്ക് വിളിക്കുമ്പോൾ ധൈര്യം ഉണ്ടെങ്കിൽ മാത്രം കയറിപോവുക ഇല്ലെങ്കിൽ ആരെയെങ്കിലും കൊണ്ടുപോകുക. ഇതൊന്നും ചെയ്യാത, എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ മാത്രം അയാൾ എന്നെ കയറി പിടിച്ചുവെന്ന് പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്.
ഒരു സ്ത്രീ മുറിയിലേക്ക് കയറിവന്നാൽ ഇനിയെങ്കിലും പുരുഷന്മാർ ഒരു ക്യാമറ
ഷർട്ടിന്റെ ബട്ടൺസിൽ പിടിപ്പിക്കണം. ഒന്നും ചെയ്യാത്ത വ്യക്തിക്കെതിരെ പീഡനാരോപണം വന്നാൽ അത് അല്ലെന്ന് തെളിയിക്കാൻ ക്യാമറ ഉപകാരമാകും.
കേസിൽ ഞാൻ നിരബരാധിയാണെന്ന് തെളിഞ്ഞപ്പോൾ മജിസ്ട്രേറ്റ് എന്റെ ആളാണെന്ന് വരെ പലരും പറഞ്ഞു. കോടതിയിൽ കയറിയിറങ്ങിയാണ് കേസ് തെളിയിച്ചത്. ഷൂട്ടിംഗ് നിർത്തിവച്ചും ഞാൻ പോയിട്ടുണ്ട്. കേസ് നടക്കുന്ന സമയത്ത് ബസിലും ഓട്ടോയിലൊന്നും എനിക്ക് എവിടെയും പോകാൻ പറ്റിയിട്ടില്ല. ഇപ്പോഴും ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നു.
ജീവിതത്തിൽ ഒരിക്കലും ഞാൻ ക്ഷമിക്കാത്ത ആളാണ് ക്രൈം നന്ദകുമാർ. 20 വർഷം എന്റെ ജീവിതം നശിപ്പിച്ച മനുഷ്യൻ. പ്രിയങ്ക നിരബരാധിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. അതിനെയും അയാൾ മോശമാക്കി വാർത്ത പ്രചരിപ്പിച്ചു. ഒന്നും അറിയാത്ത ആളുകൾ ഇതൊക്കെ വിശ്വസിക്കും. ക്രൈം നന്ദകുമാറിന്റെ പത്രത്തിന് എന്ത് യോഗ്യതയാണുള്ളത്. പത്രം വിറ്റുപോകാൻ വേണ്ടി അയാൾ തന്നെ ഉപയോഗിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.














