കൊച്ചി: കോളേജ് മാഗസിൻ പ്രകാശനത്തിന് എത്തിയ തന്നെയും ഒപ്പമുണ്ടായിരുന്നവരെയും വേദിയിൽ നിന്ന് പ്രിൻസിപ്പൽ ഇറക്കിവിട്ട സംഭവം സിനിമയുടെ പ്രമോഷനായി മനപ്പൂർവ്വം കത്തിക്കാഞ്ഞതാണെന്ന് നടൻ ബിപിൻ ജോർജ്. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിനിടെയാണ് ബിപിൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. ഗുമസ്തൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി വളാഞ്ചേരി എംഇഎസ് കെവിഎം കോളജിലെ മാഗസിൻ പ്രകാശനത്തിന് എത്തിയപ്പോഴാണ് ബിപിൻ ജോർജിനും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും മോശം അനുഭവം ഉണ്ടായത്.
മാർക്കറ്റിംഗ് രീതിയിൽ എടുക്കാനായിരുന്നെങ്കിൽ ഗുമസ്തന് അതിലും വലിയ ഒരു മാർക്കറ്റ് ഉണ്ടാകുമായിരുന്നില്ല വ്യക്തിപരമായി വിഷമം ഉണ്ടായ സംഭവമാണ്. അതിന്റെ പേരിൽ അദ്ദേഹത്തെ മോശമാക്കണ്ട എന്ന് കരുതിയാണ്. ചെറിയ ഒരു സംഭവമായി ഞങ്ങൾ അതിനെ വിട്ടുകളഞ്ഞു. ബിപിന്റെ മറുപടിക്ക് സോഷ്യൽ മീഡിയയിൽ വലിയ കൈയ്യടിയാണ് ലഭിച്ചത്.
നമ്മുടെ നാട്ടിൽ എന്തെങ്കിലും ഒരു സംഭവം നടക്കും. നമ്മൾ അതേക്കുറിച്ച് പറയും. കുറെ ആളുകൾ അദ്ദേഹത്തിന്റെ വീട്ടുകാരെ അടക്കം തെറി പറയും. പിന്നാലെ അതേക്കുറിച്ച് രണ്ട് അഭിപ്രായങ്ങൾ വരും. സംഭവമറിഞ്ഞ് ഒരുപാട് ചാനലുകളിൽ നിന്ന് വിളിച്ചു. മനപ്പൂർവ്വം കത്തിക്കാഞ്ഞതാണ്. അത് ഞങ്ങൾക്ക് നല്ലതായിട്ടേ വരൂ. ഇപ്പോൾ അദ്ദേഹം അത് തിരുത്തിയിട്ടുണ്ടാകണം. കുട്ടികൾ തന്നെ അദ്ദേഹത്തെ അത് മനസിലാക്കിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ബിപിൻ പറഞ്ഞു.
കോളേജിന്റെ മൂന്നാം നിലയിലായിരുന്നു പരിപാടി നടന്ന ഹാൾ. കാല് വയ്യാതിരുന്നിട്ടും ബിപിൻ ബുദ്ധിമുട്ടി പടികൾ കയറിയാണ് മൂന്നാം നിലയിലെ സ്റ്റേജിലെത്തിയത്. മാഗസിൻ പ്രകാശനത്തിന് ശേഷം സിനിമയെക്കുറിച്ച് വിദ്യാർത്ഥികളോട് പറയാൻ തുടങ്ങിയപ്പോഴാണ് പ്രിൻസിപ്പൽ സ്റ്റേജിലേക്ക് പാഞ്ഞുവന്നത്. പുസ്തകം പ്രകാശനം ചെയ്യാൻ വന്നാൽ അത് ചെയ്തിട്ട് പോയാൽ മതിയെന്നും അല്ലാതെ ഒന്നും സംസാരിക്കാനാകില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. നിങ്ങൾ വിളിച്ചിട്ടില്ലേ വന്നത്. സംസാരിച്ചിട്ട് ഇറങ്ങാമെന്ന് പറഞ്ഞെങ്കിലും പറ്റില്ലെന്ന നിലപാടിലായിരുന്നു പ്രിൻസിപ്പൽ. പ്രമോഷൻ പരിപാടിയാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നെന്നും ക്യാമ്പസിലെല്ലാം സിനിമയുടെ പോസ്റ്ററുകൾ പതിച്ചിരുന്നുവെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
ആദ്യമായിട്ടാണ് ഇങ്ങനൊരു കോളജിൽ വന്നിട്ട് ഇങ്ങനൊരു അനുഭവം ഉണ്ടാകുന്നത് പറഞ്ഞ് നന്ദി അറിയിച്ച് ബിപിൻ ഉടൻ വേദിയിൽ നിന്ന് ഇറങ്ങുകയായിരുന്നു. കോളേജിലെ കുട്ടികൾ പിന്നാലെയെത്തി തിരിച്ചു വരാൻ പറഞ്ഞെങ്കിലും ഇനിയും മൂന്ന് നിലകൾ കയറാൻ പ്രയാസമാണെന്ന് ബിപിൻ അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയതോടെയാണ് ചർച്ചയായത്.














