ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പുകയില്ലാത്ത പുകയില, വെറ്റില പാക്ക് എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന വായിലെ അർബുദബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമതെന്ന് റിപ്പോർട്ട്. ലാൻസെറ്റ് പുറത്ത് വിട്ട 2022 ലെ കണക്കനുസരിച്ച് ആഗോളതലത്തിലുള്ള 120,200 കേസുകളിൽ 83,400 എണ്ണവും ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലാൻസെറ്റ് ഓങ്കോളജി പുറത്തുവിട്ട പഠനമനുസരിച്ച് ആഗോളതലത്തിലുള്ള 30 ശതമാനത്തിലധികം ഓറൽ കാൻസർ (വായിലെ അർബുദം) കേസുകൾക്കും കാരണം പുകയില്ലാത്ത പുകയിലയുടെ ഉപയോഗമാണ്. ദക്ഷിണ, മധ്യേഷ്യൻ രാജ്യങ്ങളിലാണ് ഈ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ 83,400, ബംഗ്ലാദേശിൽ 9,700, പാകിസ്ഥാനിൽ 8,900, ശ്രീലങ്കയിൽ 1,300 എന്നിങ്ങനെയാണ് കണക്ക്.
പുകയില്ലാത്ത പുകയില ഉത്പന്നങ്ങളും വെറ്റിലപ്പാക്ക് അടങ്ങിയ മുറുക്കാനും ഇന്ത്യയിലെ ഗ്രാമീണ മേഖലയിലും നഗര പ്രദേശത്തും ഒരുപോലെ സുലഭമാണ്. ഇതിലൂടെ സർക്കാരിനുള്ള വരുമാനം വളരെ കുറവാണെങ്കിലും ക്ഷണിച്ചുവരുത്തുന്നത് അതിലേറെ വലിയ അപകടമാണ്. വെറ്റില പാക്കിനെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മൗത്ത് ഫ്രഷ്‌നർ എന്ന രൂപേണ ബോളിവുഡ് സെലിബ്രിറ്റികൾ പരസ്യം ചെയ്യുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇന്ത്യയിലെ വിദഗ്ധർ പറയുന്നു. ഇത് വായിലെ അർബുദത്തിന് മാത്രമല്ല സബ്‌മ്യൂക്കസ് ഫൈബ്രോസിസ് എന്ന വേദനാജനകമായ രോഗത്തിനും കാരണമാകുന്നു.
ആഗോളതലത്തിൽ 300 ദശലക്ഷം ആളുകൾ പുകയില്ലാത്ത പുകയില ഉത്പന്നങ്ങളും 600 ദശലക്ഷം ആളുകൾ മുറുക്കാൻ ഉൾപ്പെടെയുള്ള വെറ്റിലപ്പാക്ക് അടങ്ങിയ പദാർത്ഥങ്ങളും ഉപയോഗിക്കുന്നതായാണ് കണക്ക്. ഇന്ത്യയിൽ, സ്ത്രീകൾക്കിടയിൽ ഏറ്റവുമധികം ഓറൽ ക്യാൻസർ കേസുകൾക്ക് കാരണം വടക്കേ ഇന്ത്യയിൽ കണ്ടുവരുന്ന ഗുഡ്‌ഖ അഥവാ മുറുക്കാൻ ഉപയോഗമാണെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ ഓറൽ കാൻസർ കേസുകൾ നിയന്ത്രണവിധേയമാക്കണമെങ്കിൽ നിലവിലെ ലഹരി വില്പനയും ഉപയോഗവും നിയന്ത്രിക്കുന്ന ചട്ടങ്ങളും നിയമങ്ങളും കൂടുതൽ ഫലപ്രദമായി നടപ്പിലാക്കേണ്ടതുണ്ട്.















