രാജ്യത്തെമ്പാടും ഏകദേശം 13,00-ലധികം ട്രെയിനുകളാണ് ദിനം പ്രതി ചൂളം വിളിക്കുന്നത്. സാധാരണഗതിയിൽ കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ മികച്ച മാർഗമാണ് ട്രെയിൻ. പ്രതിദിനം നിരവധി പേരാണ് ട്രെയിൻ സർവീസിനെ ആശ്രയിക്കുന്നത്. ലോകത്തിലെ തന്നെ നാലാമത്തെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയും ഏഷ്യയിലെ രണ്ടാമത്തെ വലിയ റെയിൽവേ ശൃംഖലയുമാണ് ഇന്ത്യൻ റെയിൽവേ.
ടിക്കറ്റ് ഇല്ലാതെ ട്രെയിൻ യാത്രയെ കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. ഇനി അഥവാ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത് പിടിവീണ് കഴിഞ്ഞാൽ പണി കഴിയുമെന്ന് നമുക്കറിയാം. ടിക്കറ്റിലാതെയുള്ള യാത്ര ശിക്ഷാർഹമാണ്. എന്നാല് ടിക്കറ്റെടുക്കാതെ, സൗജന്യമായി യാത്ര ചെയ്താലോ? രൂപ പോലും ടിക്കറ്റിനായി നൽകണ്ട, ചെക്കിംഗിന് ടിടിഇ ഇല്ല, എല്ലാ ദിവസവും സർവീസ് നടത്തുന്നൊരു ട്രെയിനുണ്ട് ഇന്ത്യയിൽ-ഭക്രാ-നംഗൽ ട്രെയിൻ.
കഴിഞ്ഞ 75 വർഷമായി ഈ ട്രെയിൻ രാജ്യത്ത് സർവീസ് നടത്തുന്നു. രാജ്യത്ത് സൗജന്യയാത്ര അനുവദിക്കുന്ന ഏക ട്രെയിൻ സർവീസാണിത്. പഞ്ചാബിന്റെയും ഹിമാചലിന്റെയും അതിർത്തികളിലൂടെ ഭക്രയ്‌ക്കും നംഗലിനും ഇടയിൽ 27.3 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ ട്രെയിൻ സർവീസ്. 30 മിനിറ്റ് സമയമാണ് ഇത്ര ദൂരം യാത്ര ചെയ്യാൻ വേണ്ടത്.
ശിവാലിക് മലനിരകളിലൂടെ സഞ്ചരിക്കുന്ന ട്രെയിൻ സത്‌ലുജ് നദി മുറിച്ചുകടന്നാണ് പോകുന്നത്. . 25 ഗ്രാമങ്ങളുടെയും 300 ഓളം യാത്രക്കാരുടെയും പ്രധാന ആശ്രയമാണ് ഈ ട്രെയിൻ. എല്ലാ ദിവസവും രാവിലെ 7.05-ന് നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.20-ന് ഭക്രയിൽ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പുള്ളത്. ഇത് 4.20 ആകുമ്പോഴേക്ക് ഭക്രയിലെത്തും.
നംഗലിൽ നിന്ന് യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത്, 1948-ലാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഭക്കർ-നംഗൽ അണക്കെട്ടിന്റെ നിർമ്മാണ വേളയിലാണ് ട്രെയിനിന്റെ ആവശ്യം ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഹെവി മെഷിനറികളുടെയും ജീവനക്കാരുടെയും ഗതാഗതം സുഗമമാക്കുന്നതിന് റൂട്ടിൽ റെയിൽവേ ട്രാക്ക് സ്ഥാപിച്ചു. തുടക്കത്തിൽ സ്റ്റീം എഞ്ചിനുകൾ ഉപയോഗിച്ചാണ് ട്രെയിൻ പ്രവർത്തിപ്പിച്ചിരുന്നത്.
1953-ൽ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത മൂന്ന് എഞ്ചിനുകൾ അവയ്‌ക്ക് പകരം ഉപയോഗിക്കാൻ തുടങ്ങി. അവയിൽ രണ്ടെണ്ണം ഇന്നും പ്രവർത്തിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. കറാച്ചിയിൽ നിർമിച്ച കോച്ചുകൾ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലാണ് നംഗലിൽ നിന്ന് ഭക്രയിലേക്കും തിരിച്ചും ദിവസവും സഞ്ചരിക്കുന്നത്.















