എറണാകുളം: ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയ പ്രതികൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊയമ്പത്തൂരിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.
സംവിധായകൻ ജിതിൻ ലാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കോയമ്പത്തൂരിലെ ഒരു തിയേറ്ററിൽ നിന്നാണ് പ്രതികൾ സിനിമ ചിത്രീകരിച്ചതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ടൊവിനോയുടെ കരിയറിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമാണ് എആർഎം. മൂന്ന് കാലഘട്ടത്തിലെ കഥാപാത്രമായെത്തിയ ടൊവിനോയുടെ പ്രകടനം പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു. ഓണം റിലീസായി സെപ്റ്റംബർ 12-നാണ് സിനിമ റിലീസ് ചെയ്തത്. എന്നാൽ ഇതിന് തൊട്ടുപിന്നാലെ ചിത്രത്തിന്റെ വ്യാജപതിപ്പും പുറത്തിറങ്ങുകയായിരുന്നു.
ബോക്സോഫിൽ മികച്ച കളക്ഷൻ നേടി കുതിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയത്. ട്രെയിൻ യാത്രക്കിടെ, ഒരു യുവാവ് എആർഎമ്മിന്റെ വ്യാജപതിപ്പ് ഫോണിൽ കാണുന്നതിന്റെ ദൃശ്യം സംവിധായകൻ ജിതിൻ ലാൽ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.















