പത്തനംതിട്ട: വിദ്യാർത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിൽ മദ്രസകൾ സമ്പൂർണ പരാജയമാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശത്തിനെതിരെ മന്ത്രി കെ.ബി ഗണേഷ്‌കുമാർ. മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമാണെന്നാണ് മന്ത്രിയുടെ അഭിപ്രായം. പത്തനാപുരത്ത് കത്തോലിക്ക യുവജനപ്രസ്ഥാനത്തിന്റെ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം.
മദ്രസകളിൽ പോകുന്നത് മതം പഠിക്കാനല്ല, ഖുറാൻ പഠിക്കാനാണ്. കുട്ടികൾക്ക് മദ്രസകളിൽ നിന്നാണ് ആത്മീയ അറിവ് ആദ്യമായി ലഭിക്കുന്നത്. സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല ബൈബിൾ ആണ്. മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളിൽ പഠിപ്പിക്കുന്നത്. ചെറിയ കുഞ്ഞുങ്ങൾക്ക് ഖുറാന്റെ അറിവ് നൽകുന്നതാണ് മദ്രസകൾ. അള്ളാഹു നൽകുന്ന സന്ദേശങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. ഇതെല്ലാം കുഞ്ഞുപ്രായത്തിൽ പഠിക്കണം. ആത്മീയത എല്ലാ മതത്തിനും ഒന്നാണ്. അതിനാൽ അതിന്റെ പേരിൽ കലഹിക്കേണ്ടതില്ല. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും മന്ത്രി പറഞ്ഞു.
ബാലാവകാശത്തിന്റെ തീരുമാനത്തിനെതിരെ വിവിധ എൽഡിഎഫ് യുഡിഎഫ് നേതാക്കൾ രംഗത്തുവന്നിരുന്നു. മദ്രസ പഠനത്തിലെ പോരായ്മകളായിരുന്നു കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. ഭരണഘടന ഉറപ്പ് നൽകുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശത്തിൽ മതവിദ്യാഭ്യാസം പെടില്ലെന്നും കമ്മീഷൻ ഓർമിപ്പിച്ചു. മദ്രസ പഠനം മാത്രം നേടുന്ന വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ല. അവരെ പൊതു വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കുന്നത് സാരമായി ബാധിക്കുന്നു. ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്കെഴുതിയ കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.















