ന്യൂഡൽഹി: പ്രതിരോധ മേഖലയ്‌ക്ക് പുത്തനുണുർവ്. ആന്ധപ്രദേശിലെ നാഗയലങ്കയിൽ പുതിയ മിസൈൽ പരീക്ഷണ കേന്ദ്രത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. തന്ത്രപരമായ മിസൈൽ സംവിധാനങ്ങൾ പരീക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് പുത്തൻ മി,സൈൽ ശ്രേണിക്ക് അനുമതി.
ഡിആർഡിഒ വികസിപ്പിക്കുന്ന മിസൈലുകളാകും പ്രധാനമായും ഇവിടെ പരീക്ഷിക്കുക. ഉപരിതലത്തിൽ നിന്നും തൊടുത്തുവിടുന്ന സർഫസ്-ടു-എയർ മിസൈലുകൾ, ആൻ്റി-ടാങ്ക് മിസൈലുകൾ തുടങ്ങിയവയുടെ പരീക്ഷണത്തിന് പുതിയ സംവിധാനം സഹായിക്കും. പ്രതിരോധ മേഖലയ്‌ക്കായി ആയുധസംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഡിആർഡിഒ.
സുരക്ഷാ കാബിനറ്റ് കമ്മിറ്റി ഇതിന് പുറമേ സേനയെ ശക്തിപ്പെടുത്തുന്നതിനായി അമേരിക്കയിൽ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനും അനുമതി നൽകിയിരുന്നു. ആണവ ആക്രമണശേഷിയുള്ള അന്തർവാഹിനികളായ എസ്എസ്എന്നുകൾ വാങ്ങാനും അനുമതി നൽകി. 40,000 കോടി രൂപ ചെലവിൽ രണ്ട് എസ്എസ്ന്നുകളാകും ഇന്ത്യ സ്വന്തമാക്കുക.















