തിരുവനന്തപുരം: യുവാക്കൾ ഇസ്ലാമിക് സ്‍റ്റേറ്റിലേക്ക് പോകുന്നത് തടയാൻ സംസ്ഥാനത്ത് ഡീ റാഡിക്കലൈസേഷൻ നടത്തുന്നുണ്ടെന്ന് മുൻപ് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയിൽ മലക്കം മറിഞ്ഞു. സംസ്ഥാനത്ത് ഐഎസ് റിക്രൂട്ട്മെന്‍റ് നടക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയത്. ഐ എസ് റിക്രൂട്ട്മെന്‍റിന് തെളിവില്ലെന്ന് പറയുന്ന പിണറായി വിജയൻ, പക്ഷേ കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്‍റ്‍റേറ്‍റിലേക്ക് ആളുകൾ പോയിട്ടുണ്ടെന്നും സമ്മതിക്കുന്നുണ്ട്. ടി. വി ഇബ്രാഹിം എംഎൽഎയുടെ ചോദ്യത്തിനാണ് രേഖമൂലമുള്ള മറുപടിയിലാണ് ഇത്രയും വൈരുദ്ധ്യം നിറയുന്നത്.
2021 സെപ്തംബറിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ 100 ഓളം മലയാളി യുവാക്കൾ ഐഎസിൽ ചേർന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 2019 വരെയുള്ള കണക്കാണ് കൈവശമുള്ളതെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിൽ 72 പേർ ജോലിയും വിദ്യാഭ്യാസവും തേടി വിദേശത്ത് പോയവരാണ്. ബാക്കി 28 പേർ കേരളത്തിൽ നിന്നും തന്നെയാണ് പോയതെന്നും അന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മഹല്ല് കമ്മിറ്റികളുമായി ചേർന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഡീ റാഡിക്കലൈസേഷൻ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ് റിക്രൂട്ട്മെന്റ് തടയാനുള്ള ബോധവത്കരണമാണ് ഡീ റാഡിക്കലൈസേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. റിക്രൂട്ട്മെന്റ് നടക്കുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് ഡീ റാഡിക്കലൈസേഷൻ എന്ന ചോദ്യമാണ് ഉയരുന്നത്.
ഐഎസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നു എന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. 2016 ഒക്ടോബർ മാസത്തിലെ കനകമല റിക്രൂട്ട്മെന്റ് കേസിൽ 9 ഐഎസ് ഭീകർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആ കേസിലെ ഒന്ന് മൂതൽ മൂന്ന് വരെയുള്ള പ്രതികൾ ഐഎസ് റിക്രൂട്ട്മെന്റ് ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചതെന്നും കുറ്റപത്രത്തിൽ അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടിയിരുന്നു.
മൂന്ന് പ്രതികളിൽ രണ്ട് പേർ മലയാളികളായിരുന്നു. അൽസറുൽ കെൽ ഖലിഫ എന്ന പേരിൽ പ്രസ്ഥാനം രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഈ ഗ്രൂപ്പിന് ഐഎസുമായി ബന്ധമുണ്ടെന്നും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് ദേശീയമാദ്ധ്യമങ്ങളിൽ അടക്കം വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. അന്ന് കനകമലയിൽ നിന്നും അറസ്റ്റിലായ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് പൊളക്കാണിക്കെതിരെ ചുമത്തിയ കുറ്റവും ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടതാണ്.
കഴിഞ്ഞ വർഷം കൊയമ്പത്തൂരിൽ നിന്ന് പിടിയിലായ നാലുപേർക്കെതിരെ 2024 ജനുവരിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. മലയാളികളായ ഇവർക്കെതിരെ ചുമത്തിയ കുറ്റവും ഐഎസ് റിക്രൂട്ട്മെന്റിനുള്ള ശ്രമവും ഫണ്ട് ശേഖരണവുമാണ്. രാജ്യത്ത് തന്നെ ഐഎസിന്റെ സാന്നിധ്യം ആദ്യം റിപ്പോർട്ട് ചെയ്തത് കണ്ണൂർ, കാസർകോട് ജില്ലകളിലാണ്.
ദേശീയ അന്വേഷണ ഏജൻസികൾ മലയാളികളുടെ നേതൃത്വത്തിൽ നടക്കുന്ന ഐഎസ് റിക്രൂട്ട്മെന്റ് അക്കമിട്ട് നിരത്തുമ്പോഴാണ് മുഖ്യമന്ത്രി സഭയിൽ നുണയും അർദ്ധസത്യവും പടച്ചുവിടുന്നത്. ഒൻപത് വർഷമായി ആഭ്യന്തരം കൈയ്യാളുന്ന മുഖ്യമന്ത്രി സഭയിൽ നടത്തുന്ന മലക്കം മറച്ചിൽ രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്. മുസ്ലീം പ്രീണനവും വോട്ട് ബാങ്കും ലക്ഷ്യമിട്ട് മുഖ്യമന്ത്രി നടത്തുന്ന കൈവിട്ട കളിക്ക് ഒരു സമൂഹം ആകെ ബലിയാടാവുകയാണ്.















