കരിയറിന്റെ തുടക്കത്തിൽ പല സിനിമകളിൽ നിന്നും തന്നെ മനഃപൂർവ്വം ഒഴിവാക്കിയിട്ടുണ്ടെന്ന് തെന്നിന്ത്യൻ നടി വിദ്യ ബാലൻ. സിനിമയിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം ചോദിച്ചപ്പോൾ നിർമാതാവ് മോശമായി പെരുമാറിയെന്നും വിദ്യ ബാലൻ പറഞ്ഞു. തന്റെ ജീവിതത്തെ കുറിച്ച് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവക്കുകയായിരുന്നു താരം.
സിനിമയിലേക്ക് കടന്നുവരുമ്പോൾ ഒരുപാട് പ്രതിസന്ധികൾ ഞാൻ നേരിട്ടുണ്ട്. ഒരു തമിഴ് സിനിമയിൽ ഞാൻ അഭിനയിക്കാൻ പോയിരുന്നു. രണ്ട് ദിവസം ഷൂട്ട് ചെയ്തു. മൂന്നാമത്തെ ദിവസമാണ് അറിയുന്നത് എനിക്ക് പകരം മറ്റൊരു നടിയെ എടുത്ത കാര്യം. ഇത് ചോദിക്കാനായി അച്ഛന്റെയും അമ്മയുടെയുമൊപ്പം ഞാൻ നിർമാതാവിന്റെ ഓഫീസിലേക്ക് പോയി. വളരെ മോശമായാണ് അദ്ദേഹം അന്ന് ഞങ്ങളോട് പെരുമാറിയത്. അവിടെ വച്ച് ഒരു സിനിമയിലെ ചെറിയൊരു ഭാഗം അച്ഛനും അമ്മയ്‌ക്കും കാണിച്ചുകൊടുത്തു. ഇവളെ കണ്ടാൽ ഒരു നടിയാണെന്ന് പറയുമോ എന്ന് അയാൾ അവരോട് ചോദിച്ചു.
എനിക്ക് അഭിനയിക്കാനോ നൃത്തം ചെയ്യാനോ പോലും അറിയില്ലെന്ന് അയാൾ പറഞ്ഞു. നിർമാതാവിന്റെ ആ വാക്കുകൾ ഒരുപാട് നാൾ എന്നെ അലട്ടിയിരുന്നു. ആറ് മാസത്തോളം കണ്ണാടിയിൽ പോലും നോക്കാൻ എനിക്ക് തോന്നിയിട്ടില്ല. ഒരാളെ ഒഴിവാക്കണമെങ്കിൽ ഒഴിവാക്കാം. പക്ഷേ, വാക്കുകൾ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം. കാരണം വാക്കുകൾക്ക് ഒരാളെ തകർക്കാനുള്ള ശക്തിയുണ്ട്. ആളുകളോട് ദയയോടെ പെരുമാറണമെന്ന് ഈ സംഭവം തന്നെ പഠിപ്പിച്ചെന്നും അയാളുടെ വാക്കുകൾ എന്നെ ആറ് മാസത്തോളം വേട്ടയാടിയെന്നും വിദ്യ ബാലൻ പറഞ്ഞു.















