തിരുവനന്തപുരം: ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടി വിവേചനപരവും അപലപനീയവുമാണെന്ന് ബിജെപി. അവധി ദിവസം നോക്കി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽ നിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ടി.ജി. മോഹൻദാസിനെതിരായ അറസ്റ്റ് നാടകമെന്ന് എസ്. സുരേഷ് ആരോപിച്ചു. കേരളത്തിലെ മതമൗലികവാദികളുടെ കയ്യടി നേടുന്നതിനുവേണ്ടിയാണ് അത്യന്തം അപലപനീയമായ നടപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടി.ജി. മോഹൻദാസ് നടത്തിയ പരാമർശങ്ങൾ സ്വാഗതാർഹമല്ലെന്ന് ബിജെപി വ്യക്തമാക്കുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെടിവെച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേർ കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ സംരക്ഷണയിൽ നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ട് കഴിയുകയാണെന്ന് എസ്. സുരേഷ് ആരോപിച്ചു. ഇത്തരക്കാർക്കെതിരെ നിരവധി പരാതികൾ പൊലീസിൽ നൽകിയിട്ടും പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഫിഷറീസ് വകുപ്പ് കൈവശം വച്ച് ഭരിക്കുന്ന മുസ്ലിംലീഗിനെതിരെയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രൂക്ഷ വിമർശനം ഉന്നയിച്ചു. മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായ സംഭവങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപി ഭരിക്കുന്ന പഞ്ചായത്തായതിനാൽ മണ്ണിടിച്ചിലിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പോലും കാണാതെ ലീഗ് മന്ത്രിമാർ മടങ്ങുന്നുവെന്ന ആരോപണവും എസ്. സുരേഷ് ഉന്നയിച്ചു. കേരള സമൂഹത്തിന് ലീഗ് മന്ത്രിമാരുടെ ഇത്തരം സമീപനം നൽകുന്ന സന്ദേശം ഭീതിജനകമാണെന്നും അദ്ദേഹം പറഞ്ഞു.
മതവർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മുസ്ലിംലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതരം വിഷയത്തിലും വി.ഡി. സവർക്കർ വിഷയത്തിലും പ്രസ്താവനകൾ നടത്തി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും എസ്. സുരേഷ് കുറ്റപ്പെടുത്തി.















