കൊച്ചി: ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നു. പോലീസ് നടപടി അപലപനീയമാണെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ പ്രതികരിച്ചു. ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇരട്ടനീതി നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രിയെ വധിക്കണമെന്ന് പറഞ്ഞവർക്കെതിരെ പോലും കേസെടുക്കാത്ത സർക്കാരാണിതെന്ന് അനിൽ വിളയിൽ വിമർശിച്ചു. ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രസ്താവനകൾ നടത്തിയ പലർക്കുമെതിരെ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ടി.ജി. മോഹൻദാസിനെ തീവ്രവാദികളെപ്പോലെ കൈകാര്യം ചെയ്ത് കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാകില്ലെന്നും വിഎച്ച്പി നേതാവ് പറഞ്ഞു.
മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബുവും പ്രതികരിച്ചു. ഒരു പൗരന് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പോലീസ് നടപടിയെന്നും ആർ.വി. ബാബു ആരോപിച്ചു
മോഹൻദാസ് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിൽ തന്നെ കേസെടുക്കാൻ കഴിയില്ലെന്നിരിക്കെ പോലീസ് നടപടി സ്വീകരിച്ചത് എന്തിനാണെന്ന ചോദ്യവും ആർ.വി. ബാബു ഉയർത്തി. ഒരു കുറ്റവും ഇല്ലാതിരിക്കെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. ചില സംഘടിത മതവിഭാഗങ്ങളുടെ കൈയടി നേടുന്നതിനുവേണ്ടിയാണ് ഇത്തരം നടപടികളെന്നും ആർ.വി. ബാബു കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയെ കൊല്ലണമെന്ന് പറയുകയും പ്രധാനമന്ത്രിയുടെ അമ്മയെ അടക്കം അധിക്ഷേപിക്കുകയും ചെയ്തവർ സ്വതന്ത്രമായി നടക്കുകയാണെന്നും അവർക്കെതിരെ കേസെടുക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ തീവ്രമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയവർക്കെതിരെ നടപടിയില്ലാത്ത സാഹചര്യത്തിൽ മോഹൻദാസിനെതിരായ പോലീസ് നടപടി ഇരട്ടനീതിയാണെന്നും ഹിന്ദുഐക്യവേദി ചൂണ്ടിക്കാട്ടി.
ഇത് ടി.ജി. മോഹൻദാസിന്റെ മാത്രം വിഷയമല്ലെന്നും രാജ്യതാൽപര്യത്തിനായി അഭിപ്രായം പറയുന്നവരെ നിശബ്ദരാക്കാനുള്ള നീക്കമാണിതെന്നും ആർ.വി. ബാബു ആരോപിച്ചു. സംഭവത്തിൽ എല്ലാ വിഭാഗങ്ങളിൽനിന്നും ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി.ജി. മോഹൻദാസിനെതിരായ പോലീസ് നടപടിയെ ഹിന്ദുഐക്യവേദി ശക്തമായി അപലപിക്കുന്നതായും സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ രാഷ്‌ട്രീയ-സംഘടനാ പ്രതികരണങ്ങൾക്കും സാധ്യതയുണ്ട്.















