ദുബായ്: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റ് അവതരിപ്പിച്ച് ദുബായ്. 2025-27 സാമ്പത്തിക വർഷത്തേയ്‌ക്കുള്ള 30,200 കോടി ദിർഹത്തിന്റെ ബജറ്റാണ് ദുബായ് പ്രഖ്യാപിച്ചത്. വൻതോതിലുള്ള വളർച്ചയും വികസനവും, അതുവഴി വരുമാനവുമാണ് 2025- 2027 സാമ്പത്തിക വർഷത്തേയ്‌ക്കുള്ള ബജറ്റിന്റെ ലക്ഷ്യം. പൊതു ബജറ്റിന്റെ വിശദാംശങ്ങൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാദ്ധ്യങ്ങളിലൂടെ പങ്കുവച്ചു.
30,200 കോടി ദിർഹം വരവും 27,200 കോടി ദിർഹം ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ആരോഗ്യം, വിദ്യാഭ്യാസം, സ്വദേശികൾക്കുള്ള ഭവനപദ്ധതി, സാമൂഹ്യ ക്ഷേമ പദ്ധതികൾ എന്നിവയ്‌ക്കൊപ്പം റോഡുകളും പാലങ്ങളും നിർമ്മിക്കാനും ഡ്രൈനേജ് സംവിധാനം ശക്തിപ്പെടുത്താനുമാണ് ബജറ്റിൽ മുഖ്യപരിഗണന. പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണം, ഊർജ്ജ മേഖല എന്നിവയും ചേർന്ന് ബജറ്റിന്റെ 46 ശതമാനം തുകയും വരാനിരിക്കുന്ന വമ്പൻ വികസനത്തിന് തന്നെ ചിലവഴിക്കും. സാമ്പത്തികമായി സുസ്ഥിരത നേടുക, വേഗത്തിലുള്ള വളർച്ച ഇവയാണ് ലക്ഷ്യമിടുന്നത്. സർക്കാർ- സ്വകാര്യമേഖലാ പങ്കാളിത്തം ശക്തിപ്പെടുത്താനും തീരുമാനമുണ്ട്.
4,000 കോടി ദിർഹത്തിന്റെ പദ്ധതികളാണ് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ പൂർത്തിയാക്കുക. എമിറേറ്റിന്റെ വരുമാനത്തിൽ അടുത്തവർഷം വൻ വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത ബജറ്റോടെ വരുമാനത്തിന്റെ 21 ശതമാനം പ്രവർത്തനമിച്ചം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം യുഎഇ മന്ത്രിസഭ 2025 ലെ 71.5 ബില്യൻ ദിർഹത്തിന്റെ ബജറ്റിന് അംഗീകാരം നൽകിയിരുന്നു. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് കൂടിയായിരുന്നു.













