കോഴിക്കോട്: താമരശ്ശേരിയിൽ 17 ലക്ഷം രൂപയുടെ കള്ളനോട്ടുമായി അദ്ധ്യാപകൻ പിടിയിൽ. ഇരിങ്ങാപ്പുഴ സ്വദേശി ഹിഷാമാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഹിഷാമിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകൾ കണ്ടെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു പൊലീസിന്റെ മിന്നൽ റെയ്ഡ്.
നരിക്കുനയിലെ മണി എക്സേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ട് നൽകിയ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു ഹിഷാം. കേസിൽ ജാമ്യം കിട്ടി ഹിഷാം പുറത്തിറങ്ങിയത് ഒരുമാസം മുൻപായിരുന്നു. ഇതിന് പിന്നാലെയാണ് 17,38,000 രൂപയുടെ കള്ളനോട്ടുമായി ഹിഷാം വീണ്ടും പിടിയിലായിരിക്കുന്നത്.
ഹിഷാമിന്റെ പിതാവ് സ്കൂൾ അദ്ധ്യാപകനായിരിക്കെ മരിച്ചതിനാൽ ആശ്രിത നിയമനത്തിലൂടെ ജോലി ലഭിച്ചയാളാണ് ഹിഷാം. തുടർന്ന് അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് കള്ളനോട്ട് കേസിൽ വീണ്ടും ഇയാൾ പിടിയിലായത്. ഹിഷാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.