തിരുവനന്തപുരം: വഖ്ഫ് വിഷയത്തിൽ ഇടത്-വലത് മുന്നണികളെ രൂക്ഷമായി വിമർശിച്ച് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. നിയമസഭയിൽ വഖ്ഫ് അനുകൂല പ്രമേയം പാസാക്കി, മുനമ്പം ജനതയ്‌ക്കൊപ്പം എന്ന് പറയാൻ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
രാഷ്‌ട്രീയത്തിന്റെ ഏറ്റവും വികൃതമായ രൂപമാണ് കേരളത്തിൽ കാണുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മുനമ്പം ജനതയ്‌ക്കൊപ്പമെന്ന് പറയുന്നു. പിന്നെന്തിനാണ് വഖ്ഫ് ദേദഗതിയെ എതിർത്ത് പ്രമേയം പാസാക്കിയത്. നിങ്ങൾ മുനമ്പം ജനതയ്‌ക്കൊപ്പമാണെങ്കിൽ പ്രമേയം പാസാക്കില്ലായിരുന്നു. ഇരു പക്ഷവും മുനമ്പത്ത് കാണിക്കുന്ന രാഷ്‌ട്രീയ നിലപാടല്ല നിയമസഭയിൽ എത്തുമ്പോൾ സ്വീകരിക്കുന്നത്
1995ൽ വഖ്ഫ് ബോർഡിന് നൽകിയ അനിയന്ത്രിതമായ അധികാരമാണ് ഇപ്പോൾ പ്രശ്നമാകുന്നത്. നിലവിലുള്ള നിയമപ്രകാരം ഏത് ഭൂമിക്ക് ഏത് സമയത്ത് വേണമെങ്കിലും അവർക്ക് അവകാശം ഉന്നയിക്കാം. അന്തിമ തീരുമാനം എടുക്കുന്നതും വഖ്ഫ് ട്രീബ്യൂണലാണ്. ഈ വ്യവസ്ഥകൾ തികച്ചും ഏകപക്ഷിയമാണ്. ഇതിനെല്ലാം സുതാര്യത കൊണ്ടുവരാനാണ് മോദി സർക്കാർ വഖ്ഫ് ഭേദഗതി ബിൽ കൊണ്ടുവന്നത്. നിർഭാഗ്യവശാൽ ഇവിടെ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് ബില്ലിനെതിരെ പ്രമേയം പാസാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















