പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. ഇരുപത്തിയേഴ് ദിവസം നീണ്ടുനിൽക്കുന്ന പ്രചാരണം ഇന്ന് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ, യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ എന്നിവർ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
നിശബ്ദ പ്രചാരണം അനുവദിച്ചിട്ടുള്ള മണിക്കൂറുകളിൽ ആളുകൾ നിയമവിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാൻ പാടില്ല. ഉച്ചഭാഷിണികൾ, ജാഥകൾ, പ്രകടനങ്ങൾ എന്നിവ സംഘടിപ്പിക്കാനും അനുവാദമില്ല. വോട്ടെടുപ്പ് നടക്കുന്ന 20ാം തിയതിക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിൽ 23ാം തിയതി വോട്ടെണ്ണലും നടക്കും.
ശക്തമായ പ്രചാരണത്തിനൊടുവിൽ കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് മുന്നണികൾ. കലാശക്കൊട്ടിനോട് അനുബന്ധിച്ച് മേഖലയിൽ പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കേരള ചെട്ടി മഹാസഭ എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമുദായം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ എല്ലാക്കാലത്തും ബിജെപിയും സി കൃഷ്ണകുമാറും ഒപ്പം നിന്നിട്ടുണ്ടെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.















