കൊച്ചി: കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുന്നതായി റിപ്പോർട്ട്. സ്കൂളുകളിലും താമസസ്ഥലങ്ങളിലും ഉൾപ്പടെ കുട്ടികൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ വർദ്ധിച്ച് വരികയാണെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
21 ശതമാനം കേസുകളും ചിൽഡ്രൻസ് ഹോമിലാണ് സംഭവിക്കുന്നതെന്നും നാല് ശതമാനം കേസുകൾ സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ബലാവകാശ കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റിപ്പോർട്ട് ചെയ്യപ്പെട്ട 4,663 പോക്സോ കേസുകളിൽ 988 എണ്ണവും ചിൽഡ്രൻസ് ഹോമുകളിൽ നിന്നാണ്. 725 കേസുകൾ വീടുകളിൽ നിന്നും 935 കേസുകൾ പൊതുസ്ഥലത്ത് നിന്നുള്ളതുമാണ്. 173 പോക്സോ കേസുകൾ സ്കൂളിൽ നിന്നും 139 കേസുകൾ വാഹനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളൊഴിഞ്ഞ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുട്ടികൾ ചൂഷണം ചെയ്യപ്പെട്ടതായി പറയുന്ന 166 സംഭവങ്ങളാണ് റിപ്പോർട്ടിലുള്ളത്. കേരളത്തിലാകമാനം കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 4,663 കേസുകളിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും കുറവ് പത്തനംതിട്ട ജില്ലയിലുമാണ്.
കണക്കുകൾ പ്രകാരം, 2019-ൽ 3,616 കേസുകളും 2020-ൽ 3,030 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 2021-ൽ 3,322 കേസുകളും 2022-ൽ 4,583 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ കൂടി പുറത്തുവരുന്നതോടെ കേരളത്തിൽ പോക്സോ കേസുകൾ പ്രതിവർഷം വർദ്ധിക്കുന്നു എന്നുള്ളതാണ് ആശങ്കാജനകമായ കാര്യം. ഭൂരിഭാഗം കേസുകളിലും കുട്ടികൾക്ക് പരിചയമുള്ളവരോ ബന്ധുക്കളോ അടുപ്പമുണ്ടായിരുന്നവരോ സുഹൃത്തുക്കളോ ആണ് പ്രതികളെന്നതാണ് വസ്തുത.
കുട്ടികൾക്ക് രക്ഷിതാക്കളിൽ നിന്ന് കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കേണ്ടതിന്റെയും പോക്സോ വകുപ്പിനെക്കുറിച്ച് അവബോധം ശക്തമാക്കേണ്ടതിന്റെയും പ്രാധാന്യമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൂടാതെ കുട്ടികളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും വർദ്ധിച്ചുവരുന്ന പോക്സോ കേസുകൾ മുന്നറിയിപ്പ് നൽകുന്നു.















