ടെൽ അവീവ്: മാസങ്ങൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ വെടിനിർത്തൽ കരാറിലേർപ്പെട്ട് ഇസ്രായേലും ഹിസ്ബുള്ളയും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചത്. എന്നാൽ ലെബനനിൽ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വെടിനിർത്തൽ കരാറിന്റെ കാലാവധി തീരുമാനിക്കപ്പെടുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി.
” കരാർ ലംഘിച്ച് ഏതെങ്കിലും രീതിയിൽ ആക്രമണം നടത്താൻ ഹിസ്ബുള്ള ശ്രമിച്ചാൽ ഞങ്ങൾ ശക്തമായി തന്നെ തിരിച്ചടിക്കും. അതിർത്തിക്ക് സമീപത്ത് നിന്നും തുടച്ചുനീക്കിയ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ തീവ്രവാദികൾ ശ്രമിച്ചാലും അതിന് പ്രതികരിക്കും. ആക്രമണം തുടങ്ങിയ ദിവസങ്ങളെ വച്ച് നോക്കിയാൽ ഹിസ്ബുള്ള ഭീകരർ ഇന്ന് ദുർബലരായിരിക്കുകയാണ്. ഭീകരസംഘടനയുടെ നേതൃനിരയേയും അവരുടെ ആയുധശേഷിയേയും തകർത്തെറിയാൻ ഇസ്രായേൽ സൈന്യത്തിന് സാധിച്ചുവെന്നും” നെതന്യാഹു പറയുന്നു.
” ഇറാനിൽ നിന്ന് ഇസ്രായേലിനെതിരെ ഉയരുന്ന ഭീഷണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക, സേനാവിഭാഗത്തിന് വിശ്രമം നൽകിക്കൊണ്ട് ആയുധശഖരം വർദ്ധിപ്പിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതിന് കാരണമായത്. അത് ഞാൻ ഇവിടെ തുറന്നു പറയുകയാണ്. രഹസ്യമായ കാര്യമല്ല അതെന്നും” നെതന്യാഹു കൂട്ടിച്ചേർത്തു. ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹിസ്ബുള്ള ഭീകരർ ഇസ്രായേലിനെതിരെ ആക്രമണം നടത്തിയത്. കഴിഞ്ഞ സെപ്തംബർ മുതൽ ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാവുകയായിരുന്നു.















