പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി നവീൻ ബാബുവിന്റെ ബന്ധുവും സിപിഎം നേതാവുമായ മലയാലപ്പുഴ മോഹനൻ. പൊലീസ് അന്വേഷണം വെറും പ്രഹസനം മാത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. കേസിൽ പെട്രോൾ പമ്പ് ഉടമ പ്രശാന്തന്റെ പങ്ക് അന്വേഷിച്ചില്ല. കളക്ടറെയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നില്ല. മൊഴിയെടുപ്പ് കൃത്യമായി നടന്നില്ല എന്ന് കുടുംബത്തിന് പരാതിയുണ്ടെന്നും മോഹനൻ പറയുന്നു.
ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികളിലും സംശയമുണ്ട്. ഇതിന്റെ നടപടികൾ കുടുംബത്തെ അറിയിച്ചിരുന്നില്ല. ബന്ധുക്കൾ എത്തിയശേഷം ഇൻക്വസ്റ്റ് നടത്തിയാൽ മതി എന്ന ആവശ്യത്തെ കളക്ടർ നിരാകരിച്ചു. സിബിഐ അന്വേഷണം വേണമെന്ന നവീൻ ബാബുവിന്റെ ഭാര്യയുടെ ആവശ്യത്തിന് പിന്തുണ നൽകുന്നുവെന്നും മലയാലപ്പുഴ മോഹനൻ ജനം ടിവിയോട് പറഞ്ഞു
എഡിഎമ്മിന്റെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കേസ് അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടാക്കാനായിട്ടില്ലെന്ന് നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. സിസിടിവി അടക്കമുളള ശാസ്ത്രീയ തെളിവുകൾ പോലും ശേഖരിക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. പ്രതിയെ രക്ഷിക്കാനുള്ള വ്യാജ തെളിവുകൾ ഉണ്ടാക്കാനാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്ന് സംശയിക്കുന്നുണ്ട്.
ഇൻക്വസ്റ്റ് തുടർനടപടികളിലെ വീഴ്ചയും മനപൂർവ്വമാണെന്നും കരുതേണ്ടതുണ്ടെന്നും, അടുത്ത ബന്ധുവിന്റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്‌ക്കാനായിരുന്നോ എന്ന് സംശയിക്കുന്നതായും ഹർജിയിൽ പറയുന്നു. മുഴുവൻ പ്രതികളേയും നിയമത്തിന് മുന്നിൽ എത്തിക്കാനും സത്യാവസ്ഥ പുറത്ത് വരാനും സിബിഐ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.















