പുനലൂർ : 14 ാം കേരള സംസ്ഥാന പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണം സ്വന്തമാക്കിയ പുനലൂർ സ്വദേശി ശ്രീറാം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന 100, 400, 1500 മീറ്റർ മത്സരങ്ങളിലാണ് പുനലൂർ ശ്രീവാസ് ഭവനിൽ ശ്രീറാമിന്റെ സ്വർണനേട്ടം.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രീറാമിന്റെ ജീവിതം തകിടംമറിച്ച ദുരന്തം അപകടത്തിന്റെ രൂപത്തിൽ എത്തിയത്. 2015 ൽ തമിഴ്നാട് അതിർത്തിയിൽ കുടുംബത്തോടൊപ്പം പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ശ്രീറാമിന്റെ പേശികളും ഞരമ്പുകളും തകർന്നു. അപകടത്തിൽ വലതു കൈയുടെ ശേഷി നഷ്ടപ്പെട്ടു. ഒരു ഇല പോലും എടുക്കാൻ കഴിയാത്ത അവസ്ഥ. ഭക്ഷണം കഴിക്കുന്നത് പോലും ട്യൂബിലൂടെ. വലതു തോള് ചരിയുകയും കാഴ്ചയ്‌ക്ക് കാര്യമായി മങ്ങൽ ഏൽക്കുകയും ചെയ്തു. അവിടെ നിന്നാണ് ശ്രീറാമിന്റെ ഉയർത്തെഴുന്നേൽപ്പ്.
അപകടത്തിൽ സാരമായി പരിക്കേറ്റുവെങ്കിലും വിധിക്കു മുന്നിൽ മുട്ടുമടക്കാൻ ശ്രീറാം തയ്യാറായില്ല. സ്‌കൂളിൽ നിന്ന് പഠിച്ച ഓട്ടത്തിന്റെ ബാലപാഠം മനസ്സിൽ നിറഞ്ഞിരുന്നു. അതിൽ നിന്നാണ് പരിശീലനം തുടരാൻ താല്പര്യം ഉണ്ടായത്. പുനലൂർ ചെമ്മന്തൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സ്വയം പരിശീലനമാണ് ഇപ്പോൾ ശ്രീറാം നടത്തുന്നത്. പപ്പടം വിറ്റ് കുടുംബം പുലർത്തുന്ന പിതാവ് മുത്തുരാമനും അമ്മ പ്രിയയും ജേഷ്ഠൻ ശ്രീനിവാസനും പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്.
ആ വിധിയെ തോൽപ്പിച്ച് ശ്രീറാം വാരിക്കൂട്ടിയത് പാരാ അത്ലറ്റിക് സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിലെ മെഡലുകൾ. കേരള ക്രിക്കറ്റ് ലീഗിലെ ചാമ്പ്യൻസ്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സ് ആണ് ശ്രീറാമിനെ ഈ തവണത്തെ മത്സരങ്ങളിൽ സ്‌പോൺസർ ചെയ്തത്. ഇനി നടക്കുന്ന ദേശീയ മത്സരത്തിലും ശ്രീറാമിന് വേണ്ടുന്ന എല്ലാ പ്രോത്സാഹനവും സ്‌പോൺസർഷിപ്പും നൽകുമെന്ന് ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും, ഏരീസ് കൊല്ലം സെയ്ലേഴ്സ് സിഇഒയും ആയ ഡോ. എൻ. പ്രഭിരാജ് പറഞ്ഞു.
കഴിഞ്ഞവർഷത്തെ സംസ്ഥാന പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നാല് സ്വർണ്ണവും, ഒരു വെള്ളിയും ശ്രീറാം സ്വന്തമാക്കിയിരുന്നു. മഹാരാഷ്‌ട്രയിൽ നടന്ന ദേശീയ മീറ്റിൽ 1500 മീറ്ററിൽ വെങ്കലവും സ്വന്തമാക്കി. ഈ വർഷം ജനുവരിയിൽ ഗോവയിൽ നടന്ന ദേശീയ പാരാ അത്‌ലറ്റിക് മീറ്റിൽ 400 മീറ്ററിൽ സ്വർണവും 100, 1500 മീറ്ററുകളിൽ വെങ്കലവും ശ്രീറാം നേടി. മെഡലുകൾ വാരിക്കൂട്ടിയെങ്കിലും ഒരു ഷൂസ് വാങ്ങുന്നതിനുപോലും വലിയ ബുദ്ധിമുട്ടായിരുന്നു. കൂട്ടുകാരന്റെ ഷൂസാണ് ഉപയോഗിച്ചിരുന്നത് എന്നും ശ്രീറാം പറയുന്നു. അപ്പോഴാണ് ഈ സ്പോൺസറുമായി ഏരീസ് കൊല്ലം സെയ്ലേഴ്സ് രംഗത്തെത്തിയതൊന്നും ഇതിൽ താൻ ഒരുപാട് സന്തോഷിക്കുന്നു എന്നും ശ്രീറാം പറഞ്ഞു.















