തിരുവനന്തപുരം: കേരളത്തിന് പുതുതായി നാല് അന്തർ സംസ്ഥാന സ്പീഡ് പോസ്റ്റ് ഹബ്ബുകൾ. ആലപ്പുഴ, തൊടുപുഴ, തിരൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഐസിഎച്ചുകൾ ആരംഭിക്കുക. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഓഫീസുകളിൽ അന്തർ സംസ്ഥാന സ്പീഡ് പോസ്റ്റുകൾ സ്ഥാപിക്കാൻ തീരുമാനമായത്.
ഇന്ത്യൻ പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിമാർ ഇടപെട്ടത്. രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ് ഉരുപ്പടികൾ ലയിപ്പിക്കണമെന്ന് ഒക്ടോബർ 17-ന് ഇറങ്ങിയ കേന്ദ്ര തപാൽ വകുപ്പ് ഡയറക്ടറേറ്റിന്റെ ഉത്തരവിലുണ്ടായിരുന്നു. ഇത് നടപ്പാക്കിയാൽ 12 ആർഎംഎസ് ഓഫീസുകൾ പൂട്ടലിന്റെ വക്കത്തായിരുന്നു. ഇതിന് പിന്നാലെ ബിഎംഎസിന്റെ നേതൃത്വത്തിലുള്ള ബിബിഇഎഫ് വിഷയത്തിന്റെ ഗൗരവ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരെ കാര്യങ്ങൾ ധരിപ്പിച്ചത്. തുടർന്ന് ജില്ലയ്‌ക്ക് ഒന്ന് എന്ന നിലയിൽ എല്ലാ ജില്ലകളിലും ഓഫീസ് അനുവദിക്കുകയായിരുന്നു.















