ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായി കരുതപ്പെടുന്നത് ചിത്രത്തിലെ നായകനെയായിരിക്കും. സിനിമയുടെ പോസ്റ്റർ മുതൽ പ്രമോഷൻ പരിപാടികൾ വരെ നായകനെ കേന്ദ്രീകരിച്ചായിരിക്കും എത്തുക. ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നതും നായകനായിരിക്കും. എന്നാൽ 70 കളിൽ നായകനെക്കാൾ പ്രതിഫലം വാങ്ങിയിരുന്ന ഒരു വില്ലനുണ്ടായിരുന്നു. നായകൻ അമിതാഭ് ബച്ചനേക്കാൾ പ്രതിഫലം വാങ്ങിയിരുന്ന വില്ലൻ, പ്രാൺ കിഷൻ സിക്കന്ദ്!
ബോളിവുഡിലെ ഏറ്റവും മികച്ച വില്ലൻമാരിൽ ഒരാളായിരുന്നു ‘പ്രാൺ’ എന്നറിയപ്പെടുന്ന പ്രാൺ കിഷൻ സിക്കന്ദ്. 1940 കളിൽ പഞ്ചാബി, ഹിന്ദി സിനിമകളിൽ നായകനായി തുടക്കം. 1940 കളുടെ അവസാനത്തോടെ അദ്ദേഹം വില്ലൻ കഥാപാത്രങ്ങളിലേക്ക് മാറുകയായിരുന്നു. 1980 കളിലെ സിനിമകളിൽ പ്രധാന വില്ലനായി അദ്ദേഹം തിളങ്ങി.
രാം ഔർ ശ്യാം, മധുമതി, ജിസ് ദേശ് മേ ഗംഗാ ബേഹ്തി ഹേ, കാശ്മീർ കി കാലി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷം അദ്ദേഹത്തെ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കി. നായകനെക്കാളേറെ സിനിമാ പോസ്റ്റുകളിൽ ഇടംപിടിച്ച വില്ലനായി പ്രാൺ മാറി. 1968-82 കാലഘട്ടത്തിൽ, മനോജ് കുമാർ, ജീതേന്ദ്ര, ധർമേന്ദ്ര, സുനിൽ ദത്ത്, വിനോദ് ഖന്ന, അമിതാഭ് ബച്ചൻ തുടങ്ങിയ അതുല്യ പ്രതിഭകളേക്കാൾ പ്രതിഫലം നേടുന്ന വില്ലനായും അദ്ദേഹം പ്രശസ്തിയാർജ്ജിച്ചു. പിന്നീട് അമിതാഭ് ബച്ചൻ തന്റെ പ്രതിഫലം 12 ലക്ഷത്തിലേക്ക് വർദ്ധിപ്പിച്ചതോടെയാണ് പ്രാൺ വൻ തുക പ്രതിഫലം വാങ്ങുന്ന നടൻ എന്ന പദവിയിൽ നിന്നും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
അദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങൾ കണ്ട് ഭയന്ന് മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് പ്രാൺ എന്ന പേരിടുന്നത് പോലും വിലക്കിയിരുന്നു. 1998 ൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അഭിനയത്തിൽ നിന്നും വിട്ടുനിന്നത്. 2013 ൽ 93 -ാം വയസിൽ അദ്ദേഹം അന്തരിക്കുമ്പോഴും അദ്ദേഹത്തിന്റെ വില്ലൻ വേഷങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.















