കണ്ണൂര്‍ ; വളപട്ടണത്തെ വ്യാപാരിയുടെ വീട്ടില്‍ നിന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്ന കേസിൽ അയല്‍വാസി അറസ്റ്റിൽ . കേസില്‍ വീട്ടുമ അഷ്റഫിന്റെ അയല്‍വാസി ലിജീഷ് അറസ്റ്റിലായി.
മോഷണമുതൽ ഇയാളുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ 20നും 21നും വീട്ടിനുള്ളിൽ കടന്നതായി വ്യക്തമായി. എന്നാൽ മുഖം വ്യക്തമായിരുന്നില്ല. ഇയാൾ ഒറ്റക്കാണോ മോഷണം പ്ളാൻ ചെയ്‌തതെന്നും മറ്റാരെങ്കിലും ഒപ്പമുണ്ടായിരുന്നോ എന്നതും അന്വേഷിക്കും.
കഴിഞ്ഞമാസം 20നായിരുന്നു മോഷണം. നവംബര്‍ 19-ാം തീയതി അഷ്‌റഫും കുടുംബവും വീട് പൂട്ടി മധുരയില്‍ ഒരു കല്യാണത്തിന് പോയതായിരുന്നു. ഞായറാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നതറിയുന്നത്. അഷ്റഫിന്‍റെ നീക്കങ്ങള്‍ കൃത്യമായി അറിയുന്നയാളാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്ന് അന്വേഷണസംഘം ഉറപ്പിച്ചിരുന്നു
ഫോണ്‍ രേഖകളാണ് പ്രതിയെ കുടുക്കിയത്. മോഷണം നടന്ന ദിവസം പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് കണ്ടെത്തി. വെല്‍ഡിങ് ജോലി ചെയ്യുന്ന ലിജീഷ് ലോക്കര്‍ തുറക്കാന്‍ വിദഗ്ധനെന്നും പൊലീസ് പറഞ്ഞു. രണ്ട് താക്കോലിട്ട് പ്രത്യേക രീതിയില്‍ തുറക്കുന്ന ലോക്കറിനെ കുറിച്ച് അറിവില്ലാത്തയാള്‍ക്ക് അത് തുറക്കാനാവില്ലെന്നായിരുന്നു പൊലീസ് നിഗമനം
കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. സംഭവസ്ഥലത്ത് നിന്നും പൊലീസിന് കിട്ടിയ വിരലടയാളങ്ങൾ സ്ഥിരം കുറ്റവാളികളുമായി യോജിച്ചിരുന്നില്ല. സ്ഥലത്ത് മണംപിടിച്ചെത്തിയ പൊലീസ് നായ ഇയാളുടെ വീടിനടുത്തുകൂടിയും വന്നിരുന്നു
വീട്ടിലെ സിസിടിവിയില്‍ നിന്ന് വീടിനകത്ത് കടന്നത് ഒരാളാണെന്നും ഇയാള്‍ 20നും 21നും രാത്രിയില്‍ വീട്ടില്‍ കടന്നതായും തെളിഞ്ഞു. സിസിടിവിയില്‍ മുഖം വ്യക്തമല്ലായിരുന്നു.അഷ്റഫ് ഉടനെ മടങ്ങിവരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് രണ്ടാമത്തെ ദിവസവും മോഷ്ടാവ് അകത്തുകടന്നത്.
അഷ്‌റഫിന്റെ വീട്ടിലെ പണം വച്ചിരുന്ന സെയ്‌ഫിനെക്കുറിച്ച് അറിവുള്ളയാളാണ് മോഷ്‌ടാവ് എന്ന് മനസിലാക്കിയത് മുതൽ അയൽ വാസികളും പൊലീസ് നിരീക്ഷണത്തിലായിരുന്നു.ഞായറാഴ്‌ച രാവിലെ ഇയാളുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു, ഇത് മടക്കിവാങ്ങാൻ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്‌തത്















