റിലീസായി വർഷങ്ങൾ കഴിഞ്ഞെങ്കിലും മനസിൽ തങ്ങി നിന്ന കഥാപാത്രങ്ങളാണ് രാപ്പകലിലെ കൃഷ്ണനും , വാത്സല്യത്തിലെ രാഘവൻ നായരും . കുടുംബ ബന്ധങ്ങളുടെ കഥ പറയുന്നതിൽ തല ഉയർത്തി നിന്ന് ഈ രണ്ട് കഥാപാത്രങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ് . പക്ഷെ ഇന്ന് അതിന് കാരണം ഇരുകഥാപാത്രങ്ങൾക്കും വകതിരിവില്ലാ എന്ന സോഷ്യൽ മീഡിയ ചർച്ചയാണ്.
എന്നാല്‍ കൃഷ്ണന്‍ അത്ര പ്രശ്നക്കാരന്‍ അല്ലെന്നാണ് രാപ്പകലിന്‍റെ സംവിധായകന്‍ കമൽ പറയുന്നത് . വേലക്കാരന്‍ വേലക്കാരന്‍റെ സ്ഥാനത്ത് നിന്നാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. അതുകൊണ്ടാണ് കൃഷ്ണന്‍ ഇപ്പോള്‍ എയറില്‍ കയറുന്നത്. ഇന്‍റര്‍വെല്ലിന് തൊട്ടുമുമ്പുള്ള സീനിലാണ് കൃഷ്ണന് തല്ലുകിട്ടുന്നത്. കുറേ കാലം ഒരു വീട്ടില്‍ മേല്‍നോട്ടക്കാരനായി നല്‍ക്കുന്നയാള്‍ കുറച്ച് അധികാരമൊക്കെ കാണിക്കുന്നത് സ്വാഭാവികമാണെന്നും കമൽ പറയുന്നു.
പക്ഷെ കൊച്ചിൽ ഹനീഫ സംവിധാനം ചെയ്ത വാത്സല്യത്തിലെ രാഘവന്‍ നായര്‍ ടോക്സിക് ആണെന്നതില്‍ സംശയമില്ലെന്നും കമൽ പറയുന്നു. പുരുഷാധിപത്യമാണ് അയാൾ കാണിക്കുന്നത്. ഭാര്യയെ തല്ലുന്ന, തറവാട് അടക്കി ഭരിക്കുന്ന, അയാളുടെ ഇഷ്ടങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ച് മാത്രം കാര്യങ്ങള്‍ നടക്കണമെന്ന് വാശിപിടിക്കുന്ന രാഘവന്‍ നായര്‍ , അന്നുള്ള തറവാടുകളുടെ പ്രതിഫലനമാണ് ആ ചിത്രവും .കലാകാരന്മാരെന്ന നിലയില്‍ നമ്മളും സ്വയം വിലയിരുത്തുകയും തിരുത്തുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും കമൽ പറയുന്നു.