ക്ഷേത്രത്തിൽ വിളക്കിനും കാഴ്ചശീവേലിക്കും ഒരാന മതിയെന്ന ദേവസ്വം തീരുമാനം ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പിലായി. സാധാരണ മൂന്ന് ആനകളാണ് അഷ്ടമി വിളക്കിന് എഴുന്നള്ളിച്ചിരുന്നത്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തേ അഷ്ടമി വിളക്കിന് ഒരാനയെ മാത്രമാണ് എഴുന്നള്ളിച്ചത്. കൊമ്പൻ ഗോകുലിന്റെ പുറത്താണ് സ്വർണക്കോളം എഴുന്നള്ളിച്ചത്. ഇടം വലം നിരക്കാൻ ആനകളില്ലായിരുന്നു.
പുളിക്കിഴെ വാരിയത്ത് കുടുംബം വകയായിരുന്നു അഷ്ടമി വിളക്ക്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഒരാനയെ വച്ച് എഴുന്നള്ളിപ്പ് നടത്തിയത്. ശീവേലിക്കുള്ളതുപോലെ കാഴ്ച ശീവേലിക്കും ഒരു ആനയെ മാത്രമായി പരിമിതപ്പെടുത്താനും ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ട്.
നേരത്തെ മണ്ഡലകാലത്ത് ആദ്യ 30 ദിവസം രാവിലെത്തെ ശീവേലിക്കും മൂന്ന് ആനകൾ പതിവുണ്ടായിരുന്നു. ഇതെല്ലാം നിർത്തലാക്കി. ദേവസ്വം തീരുമാനത്തെ തുടർന്ന് ഏകാദശി ദിവസം രാവിലെ ഒൻപതിന് പതിവുള്ള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ 6.30-ന് ആക്കി. ദശമി ദിവസത്തെ ഗജരാജൻ കേശവൻ അനുസ്മരണ ഗജ ഘോഷയാത്രയ്‌ക്ക് ആനകളുടെ എണ്ണം അഞ്ചാക്കി കുറച്ചു. സാധാരണയായി 15 ആനകൾ പങ്കെടുക്കാറുണ്ട്.
ഇന്ന് നവമി നെയ് വിളക്ക് നടക്കും. കൊളാടി കുടുംബം വകയാണ് നെയ് വിളക്ക്. നാളെ പുലർച്ചെ മൂന്ന് മണി മുതൽ ദ്വാദശി ദിവസമായ വ്യാഴാഴ്ച രാവിലെ ഒൻപത് മണി വരെ ക്ഷേത്ര നട തുറന്നിരിക്കും. പൂജകൾക്ക് മാത്രമാകും നട അടയ്‌ക്കുക. ദശമി വിളക്ക് ചൊവ്വാഴ്ച നടക്കും. മൂന്ന് നേരം എഴുന്നള്ളിപ്പ്, മേളം, പഞ്ചവാദ്യം, നമസ്കാര സദ്യ, സാധുക്കൾക്ക് നാരായണാലയത്തിൽ അന്നദാനം, നാമയജ്ഞം, ദീപാലങ്കാരം, പുഷ്പാലങ്കാരം എന്നിവയുണ്ടാകും.















