മണ്ഡലകാല തീർത്ഥാടനം പുരോഗമിക്കുമ്പോൾ തിരക്കേറുകയാണ്. ഇന്നലെ മാത്രം 82,045 പേരാണ് ദർശനം നടത്തിയത്. വരും ദിവസങ്ങളിൽ തിരക്കേറുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.
ഇന്നലെ 15,409 പേർ സ്പോട്ട് ബുക്കിംഗ് വഴി എത്തിയവരാണ്. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. ഇന്ന് നട തുറന്നതിന് രണ്ട് മണിക്കൂറുകൾക്കകം 22,000-ത്തിലേറെ അയ്യപ്പന്മാരാണ് ദർശനം നടത്തിയത്. മണിക്കൂറിൽ 4,200 മുതൽ 4,300 വരെ തീർത്ഥാടകർ മല കയറുന്നുണ്ടെന്നാണ് കണക്ക്. നിലയ്‌ക്കലിലും പമ്പയിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
തിരക്ക് വർദ്ധിച്ചതോടെ സിസിടിവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ 258 കാമറകളാണ് സജ്ജമാക്കിയിട്ടുള്ളത്. കാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ ഉടൻ തന്നെ പരിശോധിച്ച് നിയമനടപടികൾ സ്വീകരിക്കാൻ സാധിക്കുന്നുണ്ടെന്ന് സ്പെഷ്യൽ ഓഫീസർ പറഞ്ഞു. പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനും സാധിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.















