കൊച്ചി : ലക്ഷദ്വീപിൽ മദ്യമെത്തി . മദ്യനിരോധനമുണ്ടായിരുന്ന ലക്ഷദ്വീപിലേയ്‌ക്ക് കേരള ബിവറേജസ് കോർപ്പറേഷന്റെ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറുമാണ് എത്തിയത്. ബംഗാരം ദ്വീപിലാണ് തിങ്കാഴ്ച കൊച്ചിയിൽനിന്ന് 267 കെയ്‌സ് മദ്യമെത്തിച്ചത്.
80 ശതമാനവും ബിയറാണ്. സംസ്ഥാന ബെവറജസ് കോർപ്പറേഷൻ വഴിയാണ് ലക്ഷദ്വീപിലേക്ക് ചരിത്രത്തിലാദ്യമായി ഇത്രയും വലിയ അളവിൽ മദ്യമെത്തുന്നത്. 21 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നത്. എക്‌സൈസ് കമ്മിഷണർ പ്രത്യേക ഉത്തരവിലൂടെയാണ് മദ്യം കൊണ്ടുപോകാൻ പെർമിറ്റ് നൽകിയത്.
കപ്പൽ മാർഗ്ഗമാണ് ബംഗാരം ദ്വീപിലേയ്‌ക്ക് 267 കെയ്സ് മദ്യം എത്തിയത്.215 കെയ്സ് ബിയറും 39 കെയ്സ് വിദേശമദ്യവും 13 കെയ്സ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമാണ് ലക്ഷദ്വീപിൽ എത്തിയിരിക്കുന്നത്.
വിദേശമദ്യവും ബിയറും വിദേശമദ്യവും കയറ്റിയയക്കാൻ ബിവറജസ് കോർപ്പറേഷന് സർക്കാർ അനുമതിനൽകിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനു കീഴിൽ വിനോദസഞ്ചാരം കൈകാര്യംചെയ്യുന്ന ‘സ്‌പോർട്‌സി’ന്റെ അപേക്ഷ പരിഗണിച്ചായിരുന്നു അനുമതി. കൺസ്യൂമർ ഫെഡിനും ബാറുകൾക്കും നിരക്കിൽ ലഭിക്കുന്ന 20 ശതമാനം ഇളവ് ‘സ്‌പോർട്‌സി’നും ലഭിക്കും.















