ന്യൂയോർക്ക്: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ വൻ ദുരന്തമാണെന്ന പരിഹാസവുമായി സ്ഥാനമൊഴിയാനൊരുങ്ങുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അധികാരമേറ്റാലുടൻ മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയ്‌ക്ക് 10 ശതമാനം തീരുവയും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വാഷിംഗ്ടണിലെ ബ്രൂക്കിംഗ്‌സ് ഇൻസ്റ്റിറ്റ്യൂഷനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഇതിനെതിരെ ബൈഡൻ വിമർശനം ഉന്നയിച്ചത്.
ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി വലിയ തെറ്റാണെന്നും ബൈഡൻ പറയുന്നു. ” അധികാരത്തിലേക്ക് എത്താനിരിക്കുന്ന പുതിയ പ്രസിഡന്റ് പ്രൊജക്ട് 2025നെ കുറിച്ച് പുനർവിചിന്തനം നടത്തുമെന്നോ പദ്ധതി വലിച്ചെറിയണമെന്നോ ആണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത്. കാരണം അത് രാജ്യത്തിന് മേലുള്ള വലിയൊരു സാമ്പത്തിക ദുരന്തമായിരിക്കും. കാനഡയും മെക്‌സിക്കോയും ചൈനയും അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ്. അവർക്ക് മേൽ വലിയ തീരുവ ചുമത്തുമെന്നാണ് ട്രംപ് പ്രതിജ്ഞ എടുത്തിരിക്കുന്നത്. ആ നികുതിഭാരം യുഎസ് ഉപഭോക്താക്കൾ തന്നെ നൽകേണ്ടി വരും. ഈ നീക്കം വലിയൊരു തെറ്റായിരിക്കുമെന്നും ” ബൈഡൻ ആരോപിച്ചു.
യുഎസ് ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് തിരിച്ചും വലിയ തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ വലിയ വ്യാപാര പങ്കാളികളായ ചിലരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും, ജനുവരിയിൽ അധികാരമേറ്റ ഉടൻ തന്നെ തീരുവ ഉയർത്തുന്ന ഫയലുകളിൽ ഒപ്പ് വയ്‌ക്കുമെന്നും ട്രംപ് പറയുന്നു. രാജ്യത്തേക്കുള്ള ഇറക്കുമതി കുറയ്‌ക്കണമെന്നും, ആഭ്യന്തര ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കണമെന്നുമുള്ള നിലപാടും ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. വിദേശത്ത് ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ സ്വന്തം രാജ്യത്ത് നിർമ്മിക്കുന്നത് വഴി കൂടുതൽ ജോലി സാധ്യതകൾ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ട്രംപ് പറയുന്നു.















