ലക്നൗ : 26 കാരനായ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർക്കെതിരെ പീഡന പരാതി . 2013 ബാച്ച് പ്രൊവിൻഷ്യൽ പോലീസ് സർവീസ് ഓഫീസറായ മുഹമ്മദ് മൊഹ്‌സിൻ ഖാൻ തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് ബലാത്സംഗം ചെയ്തുവെന്നാണ് ഐഐടി-കാൺപൂർ റിസർച്ച് സ്‌കോളറായ യുവതിയുടെ പരാതി . നേരത്തെ വിവാഹിതനായ മൊഹ്സിൻ തനിക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിക്കാമെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഖാനെ നിലവിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കി ലക്നൗവിലെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ആസ്ഥാനത്തേക്ക് വീണ്ടും നിയമിച്ചതായി അധികൃതർ അറിയിച്ചു.
“വിശദമായ അന്വേഷണത്തിനായി എസ്ഐടിയും രൂപീകരിച്ചിട്ടുണ്ട്, അത് എഡിസിപി ട്രാഫിക്ക് അർച്ചന സിങ്ങിന്റെ നേതൃത്വത്തിൽ ആയിരിക്കും.,” ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) അങ്കിത പറഞ്ഞു. സൈബർ ക്രൈം, ക്രിമിനോളജി എന്നിവയിൽ പിഎച്ച്ഡി നേടുന്നതിനായി എസിപി അഞ്ച് മാസം മുമ്പ് കാൺപൂർ ഐഐടിയിൽ ചേർന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നതിനിടെ റിസർച്ച് സ്‌കോളറായ യുവതിയുമായി ബന്ധം സ്ഥാപിക്കുകയും ഭാര്യയെ വിവാഹമോചനം ചെയ്ത ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് മുഹമ്മദ് മൊഹ്‌സിൻ ഖാൻ പല കാരണങ്ങൾ പറഞ്ഞ് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.















