ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചാണ് ദിലീപ് നായകനായി എത്തിയ ‘രസികൻ’ മലയാളികളുടെ മനസിൽ ഇടംപിടിച്ചത്. സിനിമ പുറത്തിറങ്ങി 20 വർഷം പിന്നിടുമ്പോഴും രസികനിലെ ഓരോ ഡയലോഗുകളും കഥാപാത്രങ്ങളും സിനിമാ പ്രേമികൾക്ക് കാണാപാഠമായിരിക്കും.
‘ ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു’ എന്ന ഡയലോഗ് ഇപ്പോഴും സോഷ്യൽമീഡിയകളിൽ മീമുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ തിയേറ്ററുകളിലെത്തി 20 വർഷം പിന്നിടുന്ന ഈ വേളയിൽ ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. രസികനിലെ ഒരു ലൊക്കേഷന്റെ ചിത്രമാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.
‘‘എന്റെ ആദ്യ ചലച്ചിത്രം തിയേറ്ററുകളിൽ എത്തിയിട്ട് 20 വർഷം തികയുന്ന ഈ വേളയിൽ, തിരിഞ്ഞു നോക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ഈ ഷോട്ടാണ്. ”രസികന്റെ” ലൊക്കേഷൻ.
കൊച്ചിയിലെ രവിപുരത്തെ ഒരു കോളനി. മേഘാവൃതമായ പകൽ. ഗ്രൗണ്ട് ലെവലിൽ രാജീവ് രവി ഫ്രെയിം വച്ചു. ലാൽ ജോസ് പറഞ്ഞു: ”വലത് കാൽ വച്ച് കയറിക്കോ…നടന്നോ…” ഞാൻ കയറി. നടന്നു. നാളിതുവരെ, എന്റെ സിനിമാപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചവർക്ക് നന്ദി. നിരുത്സാഹികൾക്കും നന്ദി.
പുകഴ്‌ത്തിയവർക്കും ഇകഴ്‌ത്തിയവർക്കും നന്ദി. സ്‌നേഹിച്ചവർക്കും വെറുത്തവർക്കും നന്ദി. കടന്ന് വന്ന വഴികളിൽ, വെളിച്ചവും ഊർജ്ജവും നൽകിയ നിങ്ങളേവരുടെയും മുന്നിൽ എന്റെ വന്നതും വരാനിരിക്കുന്നതുമായ എല്ലാ ശ്രമങ്ങളും സമർപ്പിച്ചുകൊണ്ട് യാനം തുടരട്ടെ.”- മുരളി ഗോപി കുറിച്ചു.
ലാൽ ജോസിന്റെ സംവിധാനത്തിൽ 2004 ലാണ് രസികൻ പുറത്തിറങ്ങിയത്. നടി സംവൃത സുനിലിന്റെയും നടൻ മുരളി ഗോപിയുടെയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. സിനിമയിലെ ‘കാള ഭാസ്‌കരൻ’ എന്ന വില്ലൻ കഥാപാത്രം പ്രേക്ഷകരിൽ ഇന്നും ഭയം നിറയ്‌ക്കുന്നതാണ്. ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മുരളി ഗോപിക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.















