കണ്ണൂർ: ഏളക്കുഴിയിലെ പഴശ്ശിരാജ സാംസ്കാരിക സമിതി നിർമിച്ച സംസ്കാരിക നിലയം ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ ഉദ്ഘാടനം ചെയ്തു. മഹത്തായ സംസ്കാരിക നിലയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി അറിയിച്ച് കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
” 42 വർഷം മുമ്പാണ് എളക്കുഴി എന്ന കൊച്ചുഗ്രാമത്തിൽ സംഘം ശാഖ ആരംഭിച്ചത്. സംഘടന പ്രവർത്തനത്തിനിടെ നിരവധി പ്രതിസന്ധികൾ നേരിട്ടു. കർത്തവ്യം മറക്കാതെയാണ് ഇക്കാലമത്രയും പ്രവർത്തിച്ചത്. ആ അർപ്പണത്തിന്റെ തെളിവാണ് ഈ സാംസ്‌കാരിക നിലയം. ഈ സാംസ്‌കാരിക നിലയം ഈ നാടിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ വളർച്ചക്ക് മുതൽക്കൂട്ടാകും.
സമാജത്തിന് സ്വന്തം കാലിൽ നിൽക്കാനാകണം. സർക്കാരിൽ നിന്ന് സൗജന്യം സ്വീകരിച്ചു കൊണ്ട് ഒരുപാട് മുന്നോട്ട് പോകാനാകില്ല. സ്ഥായിയായ സേവാ പ്രവർത്തനങ്ങൾ നാം ചെയ്യേണ്ടതുണ്ട്. അദ്ധ്യാത്മികമായും സാംസ്കാരികമായും വികാസം ഉണ്ടാകേണ്ടത് ഗൗരവമായി ചിന്തിക്കേണ്ടതാണ്. ഇന്നും സാങ്കേതിക മേഖലയിലുൾപ്പെടെ വൈദേശിക അക്രമങ്ങൾ നാം നേരിടുന്നുണ്ട്. അതിനെയൊക്കെ അതി ജീവിച്ച് മുന്നോട്ട് പോകാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ. കെ ബാലറാം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹ ഭാഷണം നടത്തി. വിഭാഗ് സംഘചാലക് അഡ്വ. സി. കെ ശ്രീനിവാസൻ, ജില്ലാ സംഘചാലക് സി. പി രാമചന്ദ്രൻ, ഖണ്ഡ് സംഘചാലക് എം. അശോകൻ തുടങ്ങിയവർ സന്നിഹിതരായി. പഴശ്ശിരാജ സാംസ്കാരിക സമിതി ചെയർമാൻ ബിജു ഏളക്കുഴി സ്വാഗതവും കെ. പി സജിത്ത് നന്ദിയും പറഞ്ഞു
മൂന്നുനിലയുള്ള കെട്ടിടത്തിന് 4,000 ചതുരശ്രയടി വിസ്തൃതിയുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 40-ഓളം സ്ത്രീകൾ ജോലിചെയ്യുന്ന ചർക്ക യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ടെയിലറിങ് യൂണിറ്റ്, പിഎസ്സി. പരിശീലന കേന്ദ്രം, ഡാൻസ് ക്ലാസ്, ജനസേവന കേന്ദ്രം, ട്യൂഷൻ സെൻ്റർ എന്നിവയുടെ പ്രവർത്തനവും ഉടൻ ആരംഭിക്കും.















